ലോധി ഉദ്യാനത്തിലെ ഒരേയൊരു ലോധി
Mail This Article
ഉദ്യാനങ്ങളുടെ നഗരമായി അറിയപ്പെടുന്നതു ബെംഗളൂരു ആണെങ്കിലും യഥാർഥത്തിൽ ഏറ്റവും കൂടുതൽ ഉദ്യാനങ്ങളുള്ള നഗരം ഡൽഹി തന്നെ. ബുദ്ധജയന്തി പാർക്ക്, ലോധി ഗാർഡൻ, നെഹ്‌റു പാർക്ക് തുടങ്ങിയ വൻ ഉദ്യാനങ്ങൾ മുതൽ റൗണ്ട്-എബൗട്ടുകളിലെ ചെറിയ ഉദ്യാനങ്ങൾ വരെ. ഇവയിൽ ഏറ്റവും സുന്ദരമായ ഉദ്യാനം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം - ലോധി ഗാർഡൻ. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി വാണ ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്.
ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്. അവർ ലേഡി വില്ലിങ്ഡൺ പാർക്ക് എന്നാണു വിളിച്ചിരുന്നത്. ലോധി ഗാർഡൻ എന്നാണു ഇപ്പോഴത്തെ പേരെങ്കിലും യഥാർഥത്തിൽ ഒരു ലോധി സുൽത്താന്റെ സ്‌മാരകം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിൽ ഒരാളുടെയും അക്കാലത്തെ ചില പ്രഭുക്കന്മാരുടെയും സ്‌മാരകങ്ങളാണ് മറ്റുള്ളവ. അവയെക്കുറിച്ച് പിന്നീടൊരിക്കൽ. ഉദ്യാനത്തിന്റെ വടക്കുപടിഞ്ഞാറെ കോണിൽ ഒരു ചെറിയ മതിൽക്കെട്ടിനകത്തു നിൽക്കുന്ന അഷ്‌ടകോണാകൃതിയിലുള്ള കെട്ടിടമാണു സിക്കന്ദർ ലോധിയുടെ സ്‌മാരകം.
ഈ മതിൽക്കെട്ടിൽ ഒരു ചെറിയ മസ്‌ജിദും കാണാം. കോട്‌ല മുബാരക്‌പൂരിലെ മുബാരക് ഷായുടെ സ്‌മാരകത്തിന്റെ ശൈലിയിലാണു സിക്കന്ദർ ലോധിയുടെ സ്‌മാരകവും നിർമിച്ചിരിക്കുന്നത്. ബാലോൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ഈ രാജവംശത്തിൽ. ഇവരിൽ ബാലോൾ ലോധിയുടെ സ്‌മാരകം ചിരാഗ് ദില്ലിയിലാണ്. ഇബ്രാഹിം ലോധിയെയാണു ബാബർ 1527–ലെ ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ തോൽപിച്ച് മുഗൾ രാജവംശം സ്‌ഥാപിച്ചത്. ഇബ്രാഹിമിന്റെ ശവകുടീരം എവിടെയെന്നു പ്രത്യേകം പറയണ്ടല്ലോ- അദ്ദേഹം പോരാടി വീണ പാനിപ്പട്ടിൽ തന്നെ.
മൂവരിൽ ഏറ്റവും ശക്‌തനായ ഭരണാധികാരി സിക്കന്ദറായിരുന്നു. ഡൽഹി സിംഹാസനത്തെ ബിഹാറിലെയും ബംഗാളിലെയും ഡെക്കാണിലെയും ഭരണാധികാരികൾ വകവയ്‌ക്കാതിരുന്ന കാലത്ത് അധികാരത്തിൽ വന്ന സിക്കന്ദർ തന്റെ 29 കൊല്ലത്തെ ഭരണകാലത്ത് ഈ പ്രദേശങ്ങളിൽ ഡൽഹിയുടെ ആധിപത്യം സ്‌ഥാപിച്ചു. പൊതുവെ നീതിപൂർവമായ ഭരണമായിരുന്നു സിക്കന്ദറുടേത്. പിതാവ് ബഹ്‌ലോൾ അന്യദേശങ്ങളിൽ പടയോട്ടം നടത്തിയിരുന്നപ്പോൾ ഡൽഹിയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നതു സിക്കന്ദറായിരുന്നു. പ്രഭുക്കന്മാരോടു പൊതുവെ മാന്യമായാണ് പെരുമാറിയിരുന്നത്. പ്രഭുക്കന്മാരുടെ ശത്രുത സമ്പാദിച്ചതാണ് അദ്ദേഹത്തിന്റെ പുത്രൻ ഇബ്രാഹിമിന് പറ്റിയ തെറ്റ്.
ആഭ്യന്തരകാര്യങ്ങൾ നീതിപൂർവം കൈകാര്യം ചെയ്‌തിരുന്നെങ്കിലും പടച്ചട്ടയിട്ടു കഴിഞ്ഞാൽ സിക്കന്ദർ ആളാകെ മാറും. കീഴടക്കിയ പ്രദേശങ്ങളിൽ പുല്ലുപോലും അവശേഷിക്കാതെ ചുട്ടുചാമ്പലാക്കിയാണ് അദ്ദേഹത്തിന്റെ പട മുന്നേറിയിരുന്നത്. എന്നാൽ ഈ നയം രണ്ടുതവണ അദ്ദേഹത്തിനു തന്നെ പ്രശ്‌നമുണ്ടാക്കി. 1499-ൽ ഇന്നത്തെ മധ്യപ്രദേശിലെ ബാഗേൽഖണ്ഡ് ആക്രമിച്ചു കീഴടക്കിയ അദ്ദേഹം ആ പ്രദേശത്തെ കാർഷിക വിളവെല്ലാം ചുട്ടുചാമ്പലാക്കി.
തുടർന്ന് സൈന്യവുമായി മുന്നോട്ടു പോകാനൊരുങ്ങിയപ്പോഴാണ് അദ്ദേഹവും സൈന്യവും വലിയൊരു പ്രതിസന്ധിയിലായത് - സൈന്യത്തിന് കഴിക്കാൻ ഭക്ഷണമില്ല. ഒടുവിൽ പടയോട്ടം ഉപേക്ഷിക്കേണ്ടിവന്നു. ഗ്വാളിയർ ആക്രമണത്തിലും ഇതു തന്നെ ആവർത്തിച്ചുവെന്നാണു പറയപ്പെടുന്നത്. സിക്കന്ദർ ലോധിയെ എന്തുകൊണ്ടാണു ഡൽഹിയിൽ അടക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. ഡൽഹി ഉപേക്ഷിച്ച് ആഗ്രയിൽ 1504-ൽ ആദ്യമായി തലസ്‌ഥാനം സ്‌ഥാപിച്ചത് അദ്ദേഹമാണ്. 1517-ൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചതും ആഗ്രയിൽ വച്ചായിരുന്നു.