ADVERTISEMENT

കുത്തബ് മിനാർ സമുച്ചയത്തിനുള്ളിൽ ഗോപുരത്തിനു പടിഞ്ഞാറായി മേൽക്കൂരയില്ലാത്ത ഒരു ശവകുടീരമുണ്ട്. ഡൽഹി ഭരിച്ച ആദ്യത്തെ സ്വതന്ത്ര സുൽത്താനായ ഇൽത്തുമിഷിന്റെ ശവകുടീരമാണത്. ഇതിന് രണ്ടു തവണ മേൽക്കൂര നിർമിച്ചെങ്കിലും രണ്ടും തകർന്നുവീണു. മേൽക്കൂരകൾ തകരുന്നത് ഏതോ പ്രേതബാധ മൂലമാണെന്നു വരെ ഒരു കാലത്ത് വിശ്വസിച്ചിരുന്നു.

അതേക്കുറിച്ച് വിശദീകരിക്കുന്നതിനു മുൻപ് അൽപം ചരിത്രം. രജപുത്ര ഭരണകാലത്ത് ഡൽഹി സ്വതന്ത്ര രാജ്യമായിരുന്നു. അജ്മേറും ഡൽഹിയും വാണിരുന്ന പൃഥ്വിരാജ് ചൗഹാനെ 1192–ലെ രണ്ടാം തരെയ്ൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയ മുഹമ്മദ് ഗോറി, കുത്ബുദ്ദീൻ ഐബക്കിനെ ഭരണം ഏൽപിച്ച് അഫ്ഗാൻ ദേശത്തേക്കു മടങ്ങി. ഗോറിയുടെയും പേർഷ്യയിലെ ഖലീഫയുടെയും പ്രതിനിധിയായാണ് കുത്‌ബുദ്ദീൻ രാജ്യഭരണം നടത്തിയത്.

എന്നാൽ, ലഹോറിൽ പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തു നിന്നുവീണ് കുത്‌ബുദ്ദീൻ മരണമടഞ്ഞു. തുടർന്ന് കുത്‌ബുദ്ദീന്റെ സഹോദരൻ ആരാം ബക്ഷിനെ പരാജയപ്പെടുത്തി ഇന്നത്തെ ഉത്തർ പ്രദേശിലെ ബദായൂമിൽ മാടമ്പിപ്രഭുവായിരുന്ന ഇൽത്തുമിഷ് അധികാരമേറ്റെടുത്തു. ഖലീഫയും അഫ്ഗാൻ ഭരണാധികാരികളുമായുള്ള രാഷ്‌ട്രീയബന്ധം വിഛേദിച്ച് ആദ്യമായി സ്വയം ഡൽഹി സുൽത്താനെന്ന് പ്രഖ്യാപിച്ചത് ഇൽത്തുമിഷാണ്.

കുത്‌ബുദ്ദീൻ തുടങ്ങിവച്ച കുത്തബ് മിനാറിന്റെ നിർമാണം പൂർത്തിയാക്കിയത് ഇൽത്തുമിഷാണ്. കുത്‌ബുദ്ദീന്റെ പേരിലാണ് കുത്തബ് മിനാർ അറിയപ്പെടുന്നതെന്ന് ഒരു തെറ്റിധാരണയുണ്ട്. യഥാർഥത്തിൽ അന്നു ഡൽഹിയിൽ ജീവിച്ചിരുന്ന ബഗ്‌ദാദ്‌കാരനായ ഖ്വാജ കുത്‌ബുദ്ദീൻ ബക്‌ത്യാർ കാക്കി എന്ന സൂഫി വിശുദ്ധന്റെ ഓർമ നിലനിർത്താനാണ് ഗോപുരത്തിന് കുത്തബ് മിനാർ എന്ന പേര് ഇൽത്തുമിഷ് നൽകിയത്.

യുദ്ധത്തിലും നയതന്ത്രത്തിലും സമർഥനായിരുന്നു ഇൽത്തുമിഷ്. അക്കാലത്ത് ഏഷ്യയും യൂറോപ്പും മുഴുവൻ പിടിച്ചടക്കിയ മംഗോൾ നേതാവ് ചെങ്കിസ് ഖാൻ ഇന്ത്യ മാത്രം ആക്രമിക്കാതെ പോയത് ഇൽത്തുമിഷിന്റെ നയതന്ത്രത്തിന്റെ ഫലമാണെന്നാണ് കരുതുന്നത്. ചെങ്കിസ് ഖാന്റെ ശത്രുവായ ജലാലുദ്ദീൻ മംഗബറാണിയ്‌ക്ക് അഭയം നൽകാൻ ഇൽത്തുമിഷ് വിസമ്മതിച്ചതാണ് ചെങ്കിസ് ഖാൻ ഇന്ത്യയെ വെറുതേവിടാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.

ഇതു സംബന്ധിച്ചുമുണ്ട് ഒരു കഥ. ഏതു പടയോട്ടം ആരംഭിക്കുന്നതിനു മുൻപും ആട്ടിൻ തോൽ കത്തിച്ച് ശുഭലക്ഷണം പരിശോധിക്കുമായിരുന്നു ചെങ്കിസ്. ഇന്ത്യ ആക്രമിക്കുന്നതിനു മുൻപ് തോൽ കത്തിച്ച് നേക്കിയപ്പോൾ അശുഭലക്ഷണമാണത്രേ കണ്ടത്.

ഇൽത്തുമിഷ് തന്നെയാണ് 1235ൽ തന്റെ ശവകുടീരം നിർമിച്ചത്. അന്ന് നിർമിച്ച മേൽക്കൂരയും താഴികക്കുടവും അപ്പോൾ തന്നെ തകർന്നുവീണു. പതിന്നാലാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക് ഒരു താഴികക്കുടം നിർമിച്ചെങ്കിലും അതും തകർന്നുവീണു. അതോടെയാണ് മേൽക്കൂര വാഴില്ലെന്നൊരു ശാപമുണ്ടെന്ന വിശ്വാസം രൂപം കൊണ്ടത്.

സത്യം ഇതാണ്. കെട്ടിടവും തൂണുകളും ഭിത്തികളും നിർമിച്ചത് നാട്ടുകാരായ മേസ്തിരിമാരും പണിക്കാരുമാണ്. അവർ ഭാരതീയ തച്ചുശാസ്ത്രമനുസരിച്ചാണ് നിർമാണം നടത്തിയത്. പേർഷ്യൻ ശൈലിയിലുള്ള താഴികക്കുടം അവരുടെ തച്ചുശാസ്ത്രവുമായി ചേരുന്നതായിരുന്നില്ല.

ഭാരതീയ തച്ചുശാസ്ത്രമനുസരിച്ച് പണിത കെട്ടിടത്തിനും തൂണുകൾക്കും മേൽ പേർഷ്യൻ ശൈലിയിലുള്ള താഴികക്കുടം സ്‌ഥാപിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നമായതെന്നാണ് ശിൽപശാസ്ത്രജ്ഞന്മാരുടെ വാദം.

തന്റെ മരണമടുത്തപ്പോൾ ഇൽത്തുമിഷ് മകൾ റസിയയെ പിൻഗാമിയായി പ്രഖ്യാപിച്ചു. അങ്ങനെ ഇന്ദിരാ ഗാന്ധിക്കു മുൻപ് ഡൽഹി ഭരിച്ച ഏക വനിതയെ അധികാരത്തിലേറ്റിയെന്ന ബഹുമതിയും ഇൽത്തുമിഷിനു ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com