കേരളത്തനിമ പകർത്തി മുസിരിസ് ഫെസ്റ്റ്
Mail This Article
ന്യൂഡൽഹി ∙ കസവു ചുറ്റിയവരുടെ നിര, പിന്നിൽ മുണ്ടുടുത്തു ശിങ്കാരി മേളത്തിനൊപ്പിച്ചു താളം ചവിട്ടുന്നവർ, ഒപ്പന, കോൽക്കളി, തിരുവാതിര, മാർഗംകളി... കൊച്ചു കേരളം നടന്നുനീങ്ങും പോലെ കുട്ടികളുടെ ഘോഷയാത്ര. ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിക്കൂട്ടായ്മ ‘സ്മൃതി’ ഒരുക്കിയ ‘മുസിരിസ് കേരള ഫെസ്റ്റി’ന്റെ സമാപന ദിവസമായ ഇന്നലെ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ മലയാളി വിദ്യാർഥികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അണിനിരന്നു.
പുസ്തകശാലകൾ, കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും കേരളത്തിന്റെ രുചികൾ വിളമ്പിയ ഭക്ഷണശാലകളും ക്യാംപസിൽ ഒരുക്കിയിരുന്നു. രാവിലെ മലയാളസിനിമ ‘ഭ്രമയുഗം’ പ്രദർശിപ്പിച്ചു. വൈകിട്ട് നടന്ന കൾചറൽ ഫെസ്റ്റിൽ മലയാളത്തനിമയുള്ള കലാപരിപാടികൾ അരങ്ങേറി. വട്ടപ്പാട്ട്, പൂതപ്പാട്ട്, കഥകളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളും അരങ്ങിലെത്തി. രംഗവേദി അവതരിപ്പിച്ച കലാപ്രകടനത്തോടെ മുസിരിസ് കേരള ഫെസ്റ്റ് സമാപിച്ചു.