പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം: അരക്കോടി രൂപയുടെ നാശനഷ്ടം
Mail This Article
ചിറ്റൂർ ∙ കഴിഞ്ഞ ദിവസം രാത്രി പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തതിൽ അര കോടി രൂപയുടെ നാശനഷ്ടം. അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ്. കമ്പനിയിലെ ഇറക്കുമതി ചെയ്ത പ്രധാന മെഷീനുകളും അസംസ്കൃത വസ്തുക്കളുമടക്കം കത്തിയതാണു കൂടുതൽ നഷ്ടമുണ്ടാക്കിയത്. പണി പൂർത്തിയാക്കിയതും പൂർത്തിയാക്കാനുള്ളതുമായ പ്ലൈവുഡ്, കെട്ടിടത്തിന്റെ മേൽക്കൂര, സംരക്ഷണ ഭിത്തി എന്നിവയും അഗ്നിക്കിരയായി.
കഴിഞ്ഞ ദിവസം രാത്രി 9.30നു വടകരപ്പതി ഒഴലപ്പതി ചെട്ടിയാർകളത്ത് പ്രവർത്തിക്കുന്ന റോക്ക് പ്ലൈവുഡ് കമ്പനിയിലായിരുന്നു അഗ്നിബാധ. സംഭവ സമയം ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം 4 പേർക്കു പൊള്ളലേറ്റിരുന്നു. ഇവരെ അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഇവർക്കു 25 ശതമാനത്തിൽ താഴെ മാത്രമേ പൊള്ളലേറ്റിട്ടുള്ളുവെന്ന് ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
കമ്പനിയിലെ മരം പൊടിച്ചെടുക്കുന്ന ‘റീമിൽ’ എന്ന മെഷീനിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. അഗ്നിബാധയെത്തുടർന്ന് ഇന്നലെ വൈകിട്ടു വരെയും പലയിടത്തും പുക ഉയർന്നത് ഭീതിയുണ്ടാക്കി. ഇന്നലെ കൊഴിഞ്ഞാമ്പാറ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചൈനയിൽനിന്നടക്കം ഇറക്കുമതി ചെയ്ത മെഷിനുകളും മറ്റും കത്തിനശിച്ചതിൽ 50 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥരിൽ ഒരാളായ എം.കെ.ഹംസ അറിയിച്ചു.