കനാൽ ബണ്ട് തകർച്ചയിൽ
Mail This Article
വണ്ടിത്താവളം∙ മൂലത്തറ ഇടതുകര കനാലിൽ ചുള്ളി പെരുക്കമേടിനും മൂപ്പൻകുളത്തിനും ഇടയിൽ ഒറവ് ഭാഗത്ത് കനാൽ ബണ്ട് തകർച്ചയിൽ. സമീപ വീടുകൾക്ക് ഭീഷണി. 3 വർഷമായി മണൽ ചാക്ക് അടുക്കിവച്ച് വശങ്ങൾ സംരക്ഷിച്ചു പോന്നിരുന്നെങ്കിലും ഇപ്പോൾ അതും തകർന്നു. ഇടതുകര കനാലിലൂടെ വാലറ്റ പ്രദേശങ്ങളിലേക്ക് കൃഷിക്ക് വെള്ളം വിട്ടു തുടങ്ങിയതോടെ കനാൽ നിറഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ്. അടിമണൽ തിട്ടയിലാണ് വീടുകൾ സംരക്ഷിക്കപ്പെടുന്നത്. കനത്ത മഴ കൂടെ വന്നാൽ ഈ ബണ്ടും തകരും. ഇതോടെ സമീപ വീടുകളും വെള്ളത്തിലാവും. വർഷങ്ങളായി കനാൽ അറ്റകുറ്റപ്പണികൾ നടത്തിട്ടെന്ന് നാട്ടുകാർ പറയുന്നു.
ഇറിഗേഷൻ വകുപ്പ് അധികൃതരെ പലതവണ നേരിട്ട് അറിയിച്ചിരുന്നു. അധികൃതർ സ്ഥലം പരിശോധിച്ച് പോയതല്ലാതെ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർക്കു പരാതിയുണ്ട്. ഇടതുകര കനാലിൽ നവീകരണ പ്രവൃത്തി നടന്നു വരികയാണ്. ഒന്നാം വിളയ്ക്ക് ഞാറ്റടി തയാറാക്കാനായി ജലവിതരണം നടക്കുകയാണ്. വിതരണം കഴിഞ്ഞാൽ പണികൾ തുടങ്ങും. ആദ്യം മണൽ ചാക്ക് അടുക്കിയ ഭാഗങ്ങളിലാവും പണി പൂർത്തികരിക്കുക. ശേഷം മറ്റു ഭാഗങ്ങളിലും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.