ADVERTISEMENT

കുമരനല്ലൂർ ∙ ‘ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നതു വെറും തോന്നൽ മാത്രം’ എന്നു കുറിച്ച മഹാകവി അക്കിത്തം വിടചൊല്ലി എന്നതു നാടിനും വീടിനും വായനാസമൂഹത്തിനും ഒരു തോന്നൽ മാത്രം. മഹാകവിയുടെ വസതിയായ ‘ദേവായന’ത്തിലെ ചിതയ്ക്കരികിൽ പ്രണമിച്ച് ആ സാന്നിധ്യമറിഞ്ഞ് അവർ മടങ്ങുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രിയപ്പെട്ട പലർക്കും എത്താനായില്ല. പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുള്ളവർ പലരും തിരക്കൊഴിവാക്കാൻ സന്ദർശനം ഇന്നലത്തേക്കു മാറ്റി. വിദേശത്തു നിന്നുൾപ്പെടെ തുടർച്ചയായി ഫോൺവിളികളും വന്നുകൊണ്ടിരുന്നു. കവിയുടെ മക്കളായ നാരായണനും വാസുദേവനും പ്രിയപ്പെട്ടവരുടെ സാന്ത്വനവാക്കുകൾക്കിടയിലും പലപ്പോഴും വിതുമ്പി. 

മക്കളായ പാർവതി അന്തർജനം (പാവൂട്ടിമന, കാറൽമണ്ണ), ഇന്ദിര (ആത്രശ്ശേരി മന, സാഹിത്യ അക്കാദമി റി‌ട്ട. ലൈബ്രേറിയൻ), ആർട്ടിസ്റ്റ് അക്കിത്തം വാസുദേവൻ, സംഗീതാധ്യാപിക ശ്രീജ, ലീല (ഫാർമസിസ്റ്റ്, മുംബൈ), നാരായണൻ (ബിസിനസ്, പട്ടാമ്പി) എന്നിവരും മരുമക്കളായ എ.എം.പി. ത്രിവിക്രമൻ നമ്പൂതിരി (റിട്ട. പ്രഫ. സംസ്കൃത വിദ്യാപീഠം, പുറനാട്ടുകര), ടി.ജി. ഉണ്ണിക്കൃഷ്ണൻ (റിട്ട. ജില്ലാ ട്രഷറി ഓഫിസർ, ചെർപ്പുളശ്ശേരി), ആർട്ടിസ്റ്റ് മനീഷ ദ്വേഷി, ബിന്ദു (അധ്യാപിക, തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി) എന്നിവരും വീട്ടിലുണ്ട്. മറ്റൊരു മരുമകൻ ഇ.എം. നാരായണൻ നമ്പൂതിരിക്കു (സീനിയർ എ‍ൻജിനീയർ, ഭാരത് ബിജിലി കോർപറേഷൻ, മുംബൈ) എത്താനായില്ല. മറ്റൊരു മരുമകൻ റിട്ട. വില്ലേജ് ഓഫിസർ പാവൂട്ടിമന സുബ്രഹ്മണ്യൻ നമ്പൂതിരി ജീവിച്ചിരിപ്പില്ല.

മടങ്ങിയത് ആ മഹാസമുദ്രം മുറിച്ചുകടക്കാതെ...

അക്കിത്തത്തിന്റെ പരിഭാഷ കേ‍ാപ്പി

പാലക്കാട് ∙ ജീവിതത്തിലെ ഒന്നും തന്റേതല്ലെന്നു വിശ്വസിച്ച മഹാകവി മടങ്ങിയത് ‘സാവിത്രി’ മലയാളത്തിനു നൽകണമെന്ന ആഗ്രഹം ബാക്കി വച്ച്. ‘വല്ലാതെ മേ‍ാഹമുണ്ട്, എന്നാൽ ആ മഹാസമുദ്രം മുറിച്ചുകടക്കുക അത്ര എളുപ്പല്ല’ എന്നായിരുന്നു മഹർഷി അരവിന്ദ്ഘേ‍ാഷിന്റെ സാവിത്രി എന്ന ക്ലാസിക് കാവ്യത്തിനു മു‍ൻപിൽ വണങ്ങി അക്കിത്തം പറഞ്ഞത്.  കാവ്യത്തിന്റെ ആഴവും പരപ്പും കണ്ടെത്താൻ ചെറുപ്പം മുതൽ അദ്ദേഹം ശ്രമിച്ചുപേ‍ാന്നു. യാത്രപേ‍ാകുമ്പേ‍ാഴും ആ കാവ്യം കയ്യിൽ കരുതി മന്ത്രം കണക്കെ വായിച്ചു. അരവിന്ദോയുടെ സനാതന ധർമവും ദേശീയതയും സംബന്ധിച്ച പ്രശസ്തമായ ഉത്തരപ്പാറ പ്രസംഗം അക്കിത്തം നേരത്തെ മലയാളത്തിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു.

ആകാശവാണിയിൽനിന്നു വിരമിച്ച ശേഷമാണു ‘സാവിത്രി’യുടെ വിവർത്തനം ആരംഭിച്ചത്. ദൈവങ്ങൾ ഉണരുന്നതിനു മുൻപുള്ള മണിക്കൂറായിരുന്നു അത് എന്ന വരികളേ‍ാടെ തുടങ്ങി കൃതിയുടെ ഒരു ഭാഗം നേ‍ാട്ടുപുസ്തകത്തിൽ പരിഭാഷപ്പെടുത്തി. പൂർണമായി വിവർത്തനത്തിൽ മുഴുകിയെങ്കിലും എങ്ങുമെത്തുന്നില്ലെന്ന തേ‍ാന്നൽ മഹാകവിക്കുണ്ടായി. സാവിത്രി ഹിന്ദിയിലേക്ക് അടക്കം വിവർത്തനം ചെയ്യാൻ ശ്രമിച്ചു പിൻവാങ്ങിയ പ്രമുഖ സാഹിത്യപണ്ഡിതൻ ടി.വി. കപാലീശാസ്ത്രിയടക്കമുള്ള പ്രഗത്ഭരെക്കുറിച്ച് അക്കിത്തം പറയുമായിരുന്നു. 1996–98 കാലത്ത് ഭാഗവത വിവർത്തനത്തിലേക്ക് അക്കിത്തം തിരിഞ്ഞെങ്കിലും ഇടയ്ക്കു സാവിത്രിയിൽ മുഴുകി. എന്നാൽ എങ്ങുമെത്താത്ത സ്ഥിതി ആവർത്തിച്ചപ്പേ‍ാൾ അരവിന്ദോയെ വണങ്ങി പുസ്തകം അടച്ചുവച്ചു. താൻ അത്രയ്ക്കു വളർന്നിട്ടില്ലെന്നു ബേ‍ാധ്യപ്പെട്ടുവെന്നായിരുന്നു അക്കിത്തത്തിന്റെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com