സിപിഎം നിർദേശം; മൈക്കിനും വേണം സാനിറ്റൈസർ, മാസ്ക് താഴ്ത്തി പ്രസംഗിക്കരുത്
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പു യോഗങ്ങളിലും പ്രചാരണത്തിലും ഉപയോഗിക്കുന്ന മൈക്കുകളും തുടർച്ചയായി സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നു സിപിഎം. ഒരാൾ പ്രസംഗിച്ചു കഴിഞ്ഞാൽ മൈക്രോഫോണിൽ സാനിറ്റൈസർ സ്പ്രേ ചെയ്ത ശേഷം വേണം അടുത്തയാൾ പ്രസംഗിക്കാൻ. മാസ്ക് താഴ്ത്താതെ തന്നെ പ്രസംഗിക്കണം.
കോവിഡ് പ്രതിരോധചട്ടം പാലിക്കാൻ പരിപാടികളുടെയും യോഗങ്ങളുടെയും എണ്ണം കൂട്ടിയാലും ആളുകളുടെ എണ്ണം വർധിക്കാതെ നോക്കണമെന്നും പ്രാദേശിക, ബൂത്തുതല കമ്മിറ്റികൾക്കു നേതൃത്വം നിർദേശം നൽകി. നിലവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനം അതു വർധിക്കാൻ കാരണമാകാതെ നോക്കണമെന്നാണു നിർദേശം.
വീടുതോറുമുള്ള സ്ഥാനാർഥി സന്ദർശനത്തിനു കൂടെപോകുന്നവർ സ്വന്തം ആരോഗ്യവും വീട്ടുകാരുടെ ആരോഗ്യവും കണക്കിലെടുക്കണം. പ്രായമുള്ളവരുടെ സമീപം വോട്ടുചോദിക്കാനെത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാർഡ്, ബൂത്തുതല കൺവൻഷനുകളിൽ 65 വയസ്സിനു മുകളിലുള്ളവരെ പങ്കെടുപ്പിക്കുന്നത് പരമാവധി ഒഴിവാക്കണം. എല്ലാ യോഗ സ്ഥലത്തും സൗകര്യപ്രദമായ രീതിയിൽ രണ്ടിടത്തു സാനിറ്റൈസർ സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്.
നോതാക്കൾ പോക്കറ്റിൽ സാനിറ്റൈസർ കരുതണം. രോഗപ്രതിരോധചട്ടം നിസാരമായി കാണരുത്. കുടുംബ യോഗങ്ങൾക്കു ചെറിയ കുട്ടികളെ കൊണ്ടുവരാൻ പാടില്ല. പാർട്ടിയുടെ ബൂത്തുതല കൺവൻഷനുകൾ 24നു പർത്തിയാകും. 25നാണു കുടുംബയോഗങ്ങൾ തുടങ്ങുക. കുടുംബ യോഗങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുക്കുന്നതിനാൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.