ദുർഗന്ധം അനുഭവപ്പെട്ട് തിരച്ചിൽ, മരത്തിൽ തൂങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം;10 ദിവസത്തിലധികം പഴക്കം
Mail This Article
മംഗലംഡാം ∙ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ മൃതദേഹം വടക്കഞ്ചേരി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ താഴെ ഇറക്കി. തളികക്കല്ല് കോളനിയിലെ കൃഷ്ണന്റെ മകൻ വേലായുധൻ (44) ആണ് മരിച്ചത്. തിങ്കളാഴ്ച കുഞ്ചിയാർപതി വനമേഖലയിൽ ഇർളാടി ഭാഗത്ത് ഇഞ്ച വെട്ടാൻ പോയ ആദിവാസികൾ ദുർഗന്ധം അനുഭവപ്പെട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് അഴുകി തൂങ്ങി കിടക്കുന്ന മൃതദേഹം കണ്ടത്.
വിവരമറിയിച്ചതനുസരിച്ച് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അഗാധമായ കൊക്കയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പിലായിരുന്നു മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്. തുടർന്ന് ഇന്നലെ കാലത്ത് വടക്കഞ്ചേരി ഫയർ സ്റ്റേഷൻ ഒഫിസർ ജോബി ജേക്കബിന്റേയും സീനിയർ ഫയർ ഒഫിസർ ഗോപാകുമാറിന്റേയും നേതൃത്വത്തിലുള്ള സംഘവും മംഗലംഡാം പൊലിസും സ്ഥലത്തെത്തി.
മൃതദേഹം സാഹസികമായി താഴെ ഇറക്കി. മൃതദേഹത്തിന് പത്ത് ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. തളിക്കെല്ല് കോളനിയിൽ എത്തിച്ച് സംസ്കരിച്ചു.
മരിച്ച വേലായുധൻ 2020 മാർച്ച് 14 ന് തളികക്കല്ല് കോളനിയിലെ മോഹനനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്.കോവിഡ് വ്യാപനത്തെ തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ ന്യൂ ഇയറിന്റെ തലേ ദിവസം മുതൽ അപ്രത്യക്ഷനായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. മേരിയാണ് വേലായുധന്റെ ഭാര്യ. മക്കൾ: ബൈജു , സുനി, ഷൈജു, നന്ദിനി, നിഷ, ആദി.