ADVERTISEMENT

പാലക്കാട് ∙ നെല്ലറയുടെ നെല്ലച്ഛനായിരുന്നു വിട വാങ്ങിയ എംഎൽഎ കെ.വി. വിജയദാസ്. നെൽക്കർഷകരുടെ അവകാശങ്ങൾക്കുവേണ്ടി എന്നും ശബ്ദമുയർത്തിയ അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു നെല്ല്.

കഴിഞ്ഞ വർഷം ജനുവരിയിൽ പാലക്കാട് നടന്ന മലയാള മനോരമ കർഷകശ്രീ മേളയിൽ നടന്ന നെൽക്കർഷക സെമിനാറിൽ ഉദ്ഘാടകനായി എത്തിയതാണെങ്കിലും അദ്ദേഹം നെല്ലിനെക്കുറിച്ചു ഗഹനമായ പ്രബന്ധം തന്നെ അവതരിപ്പിച്ചു.

നെല്ലിന്റെ പിറന്നാളായ കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ മലയാള മനോരമ ദിനപത്രത്തിൽ നെല്ലിനെക്കുറിച്ചു ലേഖനവും എഴുതി. നെല്ല് സംഭരണം വൈകൽ, രോഗബാധ, ആനുകൂല്യം വൈകൽ തുടങ്ങി ഏതു പ്രശ്നത്തിലും കൃഷി ഓഫിസർമാർ മുതൽ മുഖ്യമന്ത്രിയെവരെ വിളിച്ചു പ്രശ്നപരിഹാരത്തിനു മുന്നിട്ടിറങ്ങി.

നെൽക്കർഷകർക്ക് ഇപ്പോൾ നടപ്പാക്കിയ റോയൽറ്റി പദ്ധതി ഉൾപ്പെടെ വിജയദാസ് എംഎൽഎയുടെ ആശയമായിരുന്നു. നെല്ലുസംഭരണം വൈകുന്ന അവസരത്തിൽ കർഷകർ പ്രയാസപ്പെടുമ്പോഴെല്ലാം ശബ്ദമുയർത്താൻ അദ്ദേഹത്തിനു ഭരണം തടസ്സമായില്ല.

സ്വകാര്യ മില്ലുകളുടെ വിലപേശൽ ഒഴിവാക്കാനായി നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇക്കൊല്ലംമുതൽ നടപ്പായതിന്റെ ആഹ്ലാദത്തിലായിരുന്നു.  കൃഷിഭവനുകൾ പ്രായോഗിക വിവരങ്ങൾ പകർന്നുനൽകുന്ന പ്രായോഗിക കേന്ദ്രങ്ങളാകണം എന്ന അദ്ദേഹത്തിന്റെ നിർദേശമാണ് എല്ലാ ബ്ലോക്കുകളിലും കൃഷിവിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങാൻ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. 

സർക്കാരിന്റെ നേതൃത്വത്തിൽ നെല്ലു സംസ്കരണത്തിനു മില്ല് യാഥാർഥ്യമാക്കണമെന്നതു വലിയ ആഗ്രഹമായിരുന്നു. കണ്ണമ്പ്രയിലെ സഹകരണ വകുപ്പിന്റെ മില്ലിന്റെ ഓരോ പുരോഗതിയും അദ്ദേഹം സൂക്ഷ്മമായി വീക്ഷിച്ചിരുന്നു. 

അയൽമണ്ഡലത്തിലും കരുതൽ 

മലമ്പുഴ എംഎൽഎ, വി.എസ്. അച്യുതാനന്ദന്റെ അഭാവത്തിൽ മലമ്പുഴയുടെ വികസന കാര്യങ്ങളിലും അദ്ദേഹം പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. വിഎസിന്റെ നിർദേശപ്രകാരം മലമ്പുഴയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും അദ്ദേഹം മുൻകൈ എടുത്തു. 

വന്യമൃഗശല്യം പ്രതിരോധിക്കാനും

ജില്ലയിൽ വനയോര, മലയോര മേഖലയിൽ വന്യമൃഗശല്യം നിയന്ത്രിക്കാനും കെ.വി. വിജയദാസ് നിരന്തരം പരിശ്രമിച്ചിരുന്നു. കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുമ്പോൾ കൃഷിക്കാർക്കായി വനംവകുപ്പിനോടു സംസാരിച്ചിരുന്നതും വിജയദാസ് ആണ്.

ഇക്കാര്യത്തിൽ ഒട്ടേറെത്തവണ അദ്ദേഹത്തിനു വനംവകുപ്പുമായി ഇടയേണ്ടിവന്നിട്ടുണ്ട്. കാട്ടാനശല്യമടക്കം നിയന്ത്രിക്കാൻ വനംവകുപ്പ് പരാജയപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com