കൊമ്പന്റെ കുത്തേറ്റതായി സംശയം, ശരീരത്തിൽ രണ്ട് ദ്വാരങ്ങൾ; തടയണയിൽ കിടന്ന കാട്ടാന ചെരിഞ്ഞു
Mail This Article
നെല്ലിയാമ്പതി ∙ പോത്തുപാറ മണലാരൂ എസ്റ്റേറ്റിനോടു ചേർന്നുള്ള നൂറടി പുഴയിലെ ഗരുഡ തടയണയിൽ കരയ്ക്കു കയറാതെ കിടന്ന കാട്ടാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണു 20 വയസ്സുള്ള പിടിയാനയെ തടയണയിൽ കണ്ടത്. ചെളിയിൽ പൂണ്ട നിലയിലാണെന്ന സംശയത്താൽ കരയ്ക്കു കയറ്റാൻ വനംവകുപ്പ് ശ്രമിച്ചു. എന്നാൽ ചെളിയിൽ കുടുങ്ങിയിട്ടില്ലെന്നു കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു.
ഏതാനും ആനകൾ സമീപത്തു നിലയുറപ്പിച്ചിരുന്നതും ആദ്യഘട്ട രക്ഷാപ്രവർത്തനത്തിനു തടസ്സമായി. രാത്രി 10.30ന് ആന കരയ്ക്കു കയറി. വീണ്ടും തടയണയിൽ ഇറങ്ങിയ കാട്ടാനയെ പിന്നീടു ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ നെന്മാറയിൽനിന്ന് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പ്രദേശവാസികളും വനപാലകരും ചേർന്നു വടം ഉപയോഗിച്ച് ആനയെ കരയ്ക്കു കയറ്റി. ആനയുടെ വയറ്റിലും അടിവശത്തുമായി കൊമ്പന്റെ കുത്തേറ്റതായി സംശയിക്കുന്ന രണ്ട് ദ്വാരങ്ങൾ കണ്ടെത്തി.
ഈ മുറിവുകളിലൂടെ ഉണ്ടായ വേദനയ്ക്ക് ആശ്വാസം തേടി വെള്ളത്തിൽ ഇറങ്ങിയതാകാമെന്നാണു സംശയം. മദപ്പാടുണ്ടാകുന്ന സമയമായതിനാൽ ആനകൾ തമ്മിൽ സംഘർഷമുണ്ടാകുന്നത് പതിവാണ്. പറമ്പിക്കുളത്തും സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ പരിധിയിൽ കാട്ടാനകളുടെ എണ്ണം വർധിച്ചതായാണു കണക്ക്. ജനവാസ മേഖലയിലെത്തി കൃഷി നാശം വരുത്തുന്നതും പതിവാണ്. പോത്തുണ്ടി– നെല്ലിയാമ്പതി പാതയിലും ഇടയ്ക്ക് എത്താറുണ്ട്.