ADVERTISEMENT

രണാങ്കണത്തിന്റെ ഓർമപുതുക്കിയ യുദ്ധകാഹളമൊഴിയുംമുൻപു ചിറ്റൂരിൽ വീണ്ടുമൊരു പോരാട്ടം. വോട്ടുയുദ്ധം. ദേശത്തെ പ്രിയപ്പെട്ട ‘ഏട്ടനും’ മറ്റൊരു ഏട്ടന്റെ മകനും അയൽദേശത്തുനിന്നൊരു അതിഥിയും ജനഹൃദയം കീഴടക്കാൻ ഏറ്റുമുട്ടുന്നു. കൊങ്ങുനാടിന്റെ വീര്യം തകർത്ത ചിറ്റൂർപ്പെരുമ വോട്ടുകാര്യത്തിൽ ഇക്കുറി ആർക്കൊപ്പം? ജലംകൊണ്ടു മുറിവേറ്റ ഒരു ജനതയുടെ രാഷ്ട്രീയം ആരെ തുണയ്ക്കും? വോട്ടുതേടി കൺമുന്നിലെത്തുന്നവരെ കൈക്കുമ്പിളിലെ ജലം പോലെ കാക്കുന്ന ചിറ്റൂരിന് വോട്ട് തികച്ചും വിധിയെഴുത്താണ്. ഉണങ്ങി വരണ്ടുപോയ ജീവിതങ്ങൾ സംരക്ഷിക്കാൻ കെൽപ്പുള്ളവർക്കു നൽകുന്ന ‘ജലവിധി’.പാലക്കാടുനിന്നു ചിറ്റൂരിലേക്കുള്ള യാത്രയിൽ കൂളിമുട്ടത്തെത്തിയാൽ മണ്ഡലമെത്തിയെന്നറിയാം. എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതന്റെയും എൻഡിഎ സ്ഥാനാർഥി വി.നടേശന്റെയും നിറചിരി പോസ്റ്ററുകൾ വരവേൽക്കും. 

വേലന്താവളം

ചിറ്റൂരിന്റെ മതിലിലും വയലിലും ‘തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീയെ’ കാണാം. ചെണ്ടക്കോലിനൊപ്പം ഉച്ചവെയിലും കൊട്ടിക്കയറിയ 12 മണിക്കാണു കൃഷ്ണൻകുട്ടിയെ തേടി എത്തിയത്. തമിഴകത്തേക്കു തിരിയുന്ന പാതയുടെ വലതു വശത്ത് എംഎൽഎ ഫണ്ടിൽ കൃഷ്ണൻകുട്ടി പണിത ഹൈമാസ്റ്റ് ലൈറ്റിനു ചുവടെ സ്ഥാനാർഥിയെ കാത്തു പച്ചക്കുപ്പായമണിഞ്ഞ് ചുമട്ടുതൊഴിലാളികളും പച്ച റിബണുമായി അണികളും. എങ്ങും ജനതാദൾ പച്ചപ്പ്. ജനതാദൾ ജില്ലാ കമ്മിറ്റിയംഗം കൊട്ടിൽപ്പാറ വിശ്വനാഥൻ മൈക്കെടുത്തു. ‘‘നെൽക്കതിർ സുമക്കും വ്യവസായ പെൺമണി അടയാളത്തിലെ വാക്കളിയിങ്കൾ എൻട്ര് കേട്ട്കൊൾകിറോം...’’ നല്ല ‘പച്ച’ത്തമിഴിൽ പ്രസംഗം. 

തോൽവികളുടെ ഭൂതകാലത്തുനിന്ന് എതിരാളിയെ മലർത്തിയടിച്ച പാരമ്പര്യപ്പേച്ച്. പിന്നാലെ സ്ഥാനാർഥിയുടെ വരവായി. റോഡിൽ വിരിച്ചിട്ട മാലപ്പടക്കം ചെണ്ടത്താളംകേട്ടു മാനം നോക്കി കിടന്നു. കൃഷ്ണൻകുട്ടി എത്തിയതോടെ ചിതറിനിന്നവർ മാലപ്പടക്കത്തിലെ പടക്കങ്ങൾ പോലെ അണിചേർ‌ന്നു. ആരതിയുഴിഞ്ഞ് അമ്മമാർ കുടത്തിൽ കൊണ്ടുവന്ന ‘തണ്ണീർ’ പാദങ്ങളിലൊഴിച്ചു വരവേറ്റു. മാലപ്പടക്കം റോഡിൽ പൊട്ടിത്തെറിച്ചു. തൊട്ടടുത്ത് ‘കിണത്തുക്കടവ്’ മണ്ഡലം (തമിഴ്നാട്) വരെ പോയി ആ ശബ്ദം തിരിച്ചുവന്നു. പര്യടന വഴികളിലൊക്കെ ജലം നൽകിയാണു കൃഷ്ണൻകുട്ടിക്കു വരവേൽപ്പ്. ടാങ്കർലോറികൾ കാത്തിരുന്ന ജനത ഒരു കുടം വെള്ളവുമായി വഴികളിലൊക്കെയുണ്ട്. 

മാസ്ക് കെട്ടിയ മൈക്കെടുത്തു കൃഷ്ണൻകുട്ടി മലയാളം പറഞ്ഞു തുടങ്ങി. പ്രസംഗമല്ല, ഓരോരുത്തരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരം. ‘എന്നോട് നിങ്ങൾ വെള്ളം വേണമെന്നു പറഞ്ഞു. ആർബിസി ചോദിച്ചു, ഞാൻ ആ ജോലിയൊക്കെ ചെയ്തില്ലേ? തൊഴിലും പെൻഷനും വീടും ഒക്കെ ചോദിച്ചു, ആ ജോലിയും ചെയ്തില്ലേ? ഇനി കൂലി തരുമോ, എന്താ കൂലി... നിങ്ങളുടെ വോട്ട്’. എംപ്ലോയ്മെന്റ് എബിലിറ്റി സെന്ററിന്റെ വളർച്ചയും അട്ടപ്പാടിയിലെയും കുരിയാ‍ർകുറ്റിയിലെയും ജലപദ്ധതികളെക്കുറിച്ചും പറമ്പിക്കുളത്തുനിന്നു കൂടുതൽ ജലമെത്തുന്ന ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇനിയും ജോലി ചെയ്യാമെന്ന് ഉറപ്പു നൽകി അടുത്ത സ്ഥലത്തേക്ക്. 

മന്ദത്തുക്കാവ്

ചിറ്റൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ തണ്ണിശേരിയിൽ പ്രചാരണത്തിന് എത്തിയപ്പോൾ.
ചിറ്റൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ തണ്ണിശേരിയിൽ പ്രചാരണത്തിന് എത്തിയപ്പോൾ.

ഉച്ചവെയിൽ വിശ്രമിക്കാൻ തുടങ്ങിയ മൂന്നു മണിക്കു മന്ദത്തുക്കാവിൽ ത്രിവർണം പൊതിഞ്ഞ വണ്ടികൾ വട്ടമിട്ടു തുടങ്ങി. ചിറ്റൂരിന്റെ മാറ്റത്തിനു വോട്ടു തേടിയാണു സുമേഷ് അച്യുതന്റെ യാത്ര. മണ്ഡലത്തിലെങ്ങും വ്യത്യസ്തത തുളുമ്പുന്ന പോസ്റ്ററുകളാണു സുമേഷിന്റെ കരുത്ത്. പുതുതലമുറയ്ക്കൊപ്പം, ലാപ്ടോപ്പിനൊപ്പം, പശുക്കൾക്കൊപ്പം... അങ്ങനെ ‘വെറൈറ്റിയാണ്’ വൈറൽ. വെറൈറ്റി സുമേഷിന്റെ സ്റ്റൈലാണ്. കേരളം കണ്ട പല വ്യത്യസ്ത സമരങ്ങളിലും സുമേഷിന്റെ കയ്യൊപ്പുണ്ട്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രാക്ടർ സമരം, ആഭരണത്തൊഴിലാളികൾക്കായി പൊന്നുരുക്കി സമരം, കണ്ണാടി സമരം, ധർമയാത്ര... സുമേഷിന്റെ പ്രചാരണത്തിന് ഒപ്പമുള്ള വാഹനത്തിലും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്ററുണ്ട്. 

  വൈകിട്ട് നാലോടെ മന്ദത്തുകാവിലെ വേപ്പുമരച്ചുവട്ടിൽ സുമേഷിന്റെ വരവറിയിച്ചു പ്രസംഗം തുടങ്ങി. ബൈക്ക് റാലിക്കു മുന്നിലായി തുറന്ന വാഹനത്തിൽ വഴിയോരത്തു കാത്തുനിന്നവർക്കു നേരെ കൈവീശി സുമേഷ് ഇറങ്ങി. കടകൾ കയറിയിറങ്ങി വോട്ടു തേടി ഓട്ടം. ചെറുപ്പത്തിന്റെ ഊർജം പകരുന്ന വോട്ടോട്ടം. ഒടുവിൽ മൈക്ക് കയ്യിലെടുത്തു. ചിറ്റൂരിൽ കാർഷിക കോളജെന്ന സ്വപ്നം പങ്കുവച്ച് തുടക്കം. ‘5 കൊല്ലം മുൻപേ പ്രഖ്യാപിച്ചു 90% പൂർത്തിയാക്കിയ പദ്ധതികളാണു പിന്നീട് ഉദ്ഘാടനം ചെയ്തത്. 

2 പ്രാവശ്യമുണ്ടായ പ്രളയമാണു നെൽക്കൃഷിക്കു സഹായമായത്. അതിനു മുൻപ് കൃഷിക്ക് ഉണക്കം ബാധിച്ചതു നമ്മൾ കണ്ടതാണ്. പറമ്പിക്കുളം– ആളിയാർ കരാർ പുതുക്കേണ്ടതുണ്ട്. നെല്ല് കൊയ്താൽ ഉടൻ അളന്നു പണം ലഭിക്കുന്ന പദ്ധതി വേണം. അങ്ങനെയൊരു സംരംഭമാണ് എന്റെ സ്വപ്നം. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ, സഹോദരനെപ്പോലേ എപ്പോഴും കൂടെയുണ്ടാകും.’ പ്രസംഗം നിർത്തി ചുറ്റും കൂടിയവരോടു വോട്ടഭ്യർഥിച്ച് സുമേഷ് തണ്ണിശ്ശേരിയിലേക്കു വണ്ടികയറി.

കൊഴിഞ്ഞാമ്പാറ

ചിറ്റൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ കൊഴിഞ്ഞാമ്പാറയിൽ പ്രചാരണത്തിനിടെ.
ചിറ്റൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി വി.നടേശൻ കൊഴിഞ്ഞാമ്പാറയിൽ പ്രചാരണത്തിനിടെ.

ചിന്നകൊഴിഞ്ഞാമ്പാറയിലെ നാട്ടിത്തറയിലെ ആൽമരച്ചോട്ടിൽ ആരതിയുഴിഞ്ഞായിരുന്നു വി.നടേശനു വരവേൽപ്പ്. ചന്ദനവും കരിയും തൊട്ട നെറ്റിയിലേക്കു സാവിത്രി വിരൽവച്ചു. ചാണകം തളിച്ചു കോലമിട്ട നാട്ടിത്തറയിലെ ചെറിയ വഴിയിലൂടെ നടേശൻ യാത്ര തുടങ്ങി. നടേശന്റെ ഓരോ ചലനവും അക്ഷയ് ക്യാമറയിൽ പകർത്തി. ‘വാങ്കോ, വാങ്കോ’ എന്നു കൈകൂപ്പിയാണ് ഓരോ വോട്ടർമാരുടെയും മുന്നിലെത്തുന്നത്. വീട്ടുമുറ്റത്തേക്കല്ല, ഓരോ വീടിന്റെയും ഉള്ളിലേക്കു കയറിച്ചെല്ലും നടേശൻ. 

ചിറ്റൂരിലെ ഓരോ വീടും സ്വന്തം കുടുംബത്തെപ്പോലെ. സ്നേഹം കലർന്ന തമിഴ്മൊഴിയാണു നടേശന്റെ കരുത്ത്. റങ്കാത്തായ്ക്ക് ഒപ്പം അലക്കുകല്ലിനടുത്തിരുന്നു കാര്യം തിരക്കി. ‘അമ്മാ നാ‍നാകും നടേശൻ’ എന്നു പരിചയപ്പെടുത്തും. പിന്നെ കുറച്ചുനേരം അവരിൽ ഒരാളാകും. ബിരിയാണിയരി വാങ്ങാൻ പോകുന്ന കുഞ്ഞുകുട്ടിയോടും കുശലം പറയും. ബോയത്തറയിൽ ശ്വാസകോശ പ്രശ്നമുള്ള കൃഷ്ണകുമാറിനെ കണ്ട് ആശ്വസിപ്പിച്ചു.ഓലമേഞ്ഞ മതിൽക്കെട്ടുകൾ കടന്നു വീടിനുള്ളിൽ നിൽക്കുന്നവരെപ്പോലും വിളിച്ചിറക്കി സംസാരിക്കും. ആരെ കണ്ടാലും സ്നേഹത്തോടെ ‘കൊഞ്ചനേരം കൂടെ വാ തമ്പീ’ എന്നു വിളിക്കും. 

ആ വിളിയിൽ ചിറ്റൂർ കൂടെപ്പോരും എന്ന ഉറച്ച വിശ്വാസം.‘‘അണ്ണൻതമ്പിയും മക്കൾ രാഷ്ട്രീയവും ചിറ്റൂരിനു മതിയായി. പ്രധാനമന്ത്രിയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കിയത്. 369ൽ രണ്ടെണ്ണം. എൻഡിഎ എത്തിയാൽ എല്ലാ പദ്ധതിയും നടപ്പാക്കും. ജനഹൃദയങ്ങളിലാണ് എന്റെ സ്ഥാനം. മത്സരിച്ചപ്പോഴെല്ലാം ചരിത്ര വിജയമായിരുന്നു. ഇവിടെയും ചരിത്രമുണ്ടാകും. പാർട്ടി എന്നിൽ അർപ്പിച്ച വിശ്വാസം 100% വോട്ടായി മാറും. പ്രവർത്തകർക്ക് നല്ല ആത്മവിശ്വാസമുണ്ട്. മോദി തരംഗം ആഞ്ഞടിക്കുകയാണിവിടെ....’’ കുലുക്കപ്പാറയിലെ സെന്റ് ജയിംസ് പള്ളിക്കു മുന്നിൽ അപ്പോഴേക്കും നടേശനെ കാത്തു ജനം കൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com