നാല് ദിവസത്തിനിടെ കുഞ്ഞനുജനെയും അമ്മയെയും നഷ്ടപ്പെട്ടു; കണ്ണീർക്കടൽ നീന്തിത്തളർന്ന് സ്നേഹ പരീക്ഷാഹാളിൽ
Mail This Article
ഒറ്റപ്പാലം∙ സങ്കടങ്ങളുടെ കടലിരമ്പുന്ന മനസ്സുമായാണു സ്നേഹ ഇന്നലെ എസ്എസ്എൽസി പരീക്ഷ എഴുതിയത്. സങ്കടക്കടലിൽ മുങ്ങിത്താഴാനുള്ളതല്ല, ആത്മവിശ്വാസത്തോടെ നീന്തിക്കയറാനുള്ളതാണു ജീവിതമെന്ന തിരിച്ചറിവിന്റെ കരുത്തായിരുന്നു പാലപ്പുറം കയറംപാറ ഞെഴുവൻകാട്ടിൽ അജയന്റെ മകൾ സ്നേഹയ്ക്കു പരീക്ഷ എഴുതാനുള്ള ഊർജം. കഴിഞ്ഞ 4 ദിവസത്തിനിടെ കുഞ്ഞനുജനെയും അമ്മയെയും നഷ്ടപ്പെട്ടതിനു പിന്നാലെയാണ് ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ സ്നേഹ, ഇന്നലെ അമ്മാവൻ പ്രജീഷിന്റെ കൈപിടിച്ചു ഫിസിക്സ് പരീക്ഷയ്ക്കെത്തിയത്.
താങ്ങും തണലുമായി കൂടെയുള്ള ബന്ധുക്കളും അയൽവാസികളും പ്രാർഥനയോടെ മനസ്സുകൊണ്ടു സ്നേഹയ്ക്കു കൂട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണു സ്നേഹയുടെ സഹോദരൻ ആദർശ് (13) കുഴഞ്ഞുവീണു മരിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി അമ്മ പ്രസീതയെ (36) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മീറ്റ്ന സീനിയർ ബേസിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന ആദർശ് നേരത്തെ ശ്വാസതടസ്സത്തിനു ചികിത്സയിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ എട്ടരയോടെ മുറ്റത്തു കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിഷുത്തലേന്നു രാത്രി കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങാൻ കിടന്ന പ്രസീതയെ അർധരാത്രിയോടെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂരിൽ നിർമാണത്തൊഴിലാളിയായ അജയൻ പടക്കം ഉൾപ്പെടെ വാങ്ങി വിഷുവിനു വീട്ടിലേക്കു വരാൻ ഒരുങ്ങിനിൽക്കുന്നതിനിടെയാണു മകൻ മരിച്ച വിവരം അറിയുന്നത്. കരഞ്ഞു തീരും മുൻപേ ഭാര്യയുടെ വിയോഗം. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ വീടു നിർമാണം അടിത്തറയിലെത്തിയിട്ടേയുള്ളൂ. വളപ്പിലെ ഷെഡ്ഡിലാണു കുടുംബത്തിന്റെ താമസം.