പൊലീസ് പരിശോധന ചെക്പോസ്റ്റുകൾ മാത്രം; ഊടുവഴികളും സ്വകാര്യ വഴികളും തുറന്നുതന്നെ
Mail This Article
ചിറ്റൂർ∙ പൊലീസ് പരിശോധന ചെക്പോസ്റ്റുകൾ മാത്രം. അതിർത്തി കടന്നെത്താൻ വഴികളേറെ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി മേഖലയിൽ പരിശോധനയും നിയന്ത്രണവും കർശനമാക്കിയെന്നു പറയുമ്പോഴും ജനങ്ങൾക്ക് അതിർത്തി കടന്നുവരാനും പോകാനും മറ്റു വഴികൾ ധാരാളമുണ്ട്. ചെക്പോസ്റ്റുകൾക്ക് സമാന്തരമായി ഒട്ടേറെ വഴികളാണ് അതിർത്തിയിൽ ഉടനീളമുള്ളത്. അതുകൊണ്ടുതന്നെ അതിർത്തിയിൽ മാത്രം പൊലീസ് പരിശോധന ഏർപ്പെടുത്തിയതു കൊണ്ട് അതിർത്തി കടന്നെത്തുന്നവരെ നിയന്ത്രിക്കാനാവില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുൻപ് നികുതി വെട്ടിച്ച് ഇറച്ചി കോഴികൾ കടത്തിയിരുന്ന വഴികളാണ് ഏറെയും. സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലൂടെ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുവരാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഇടവഴികളിലൂടെ കടന്നാൽ ഇവിടെ ചെക്പോസ്റ്റുകൾ തൊടാതെ കേരളത്തിലേക്ക് എളുപ്പത്തിൽ കടന്നുവരാനാകും.
അതിർത്തി ചെക്പോസ്റ്റുകളായ വേലന്താവളം, ഒഴലപ്പതി, നടപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും പ്രധാന ഊടുവഴികളായ കുപ്പാണ്ടകൗണ്ടന്നൂർ, അനുപ്പൂർ, എല്ലപ്പെട്ടാൻകോവിൽ, കരുമാണ്ടകൗണ്ടന്നൂർ, താവളം, നെടുമ്പാറ എന്നിവയിൽ ചിലയിടത്തും പൊലീസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചെക്പോസ്റ്റുകൾക്കും ഊടുവഴികൾക്കും സമാന്തരമായി ഒട്ടേറെ സ്വകാര്യ വഴികളാണുള്ളത്. ഇത്തരത്തിലുള്ള വഴികൾ നിയന്ത്രിക്കുകയെന്നതും ശ്രമകരമാണ്. പൊലീസിനൊപ്പം ആരോഗ്യ പ്രവർത്തകരെ കൂടി പരിശോധനയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.