ADVERTISEMENT

പാലക്കാട് ∙ വർഷങ്ങളായി വരണ്ടുകിടന്ന ചിറ്റൂർ മേഖലയിലെ പാടങ്ങളും കിണറുകളും കനാലുകളും നിറഞ്ഞെ‍ാഴുകിയപ്പേ‍ാൾ കെ.കൃഷ്ണൻകുട്ടിക്കു ലഭിച്ചതു സമൃദ്ധമായ ഭൂരിപക്ഷം. ചിറ്റൂരിന്റെ ജലരാഷ്ട്രീയം കൃത്യമായി വിധിയെഴുതിയെന്നാണു മുന്നണി വിലയിരുത്തൽ. രണ്ടര വർഷം മുൻപു ജലവിഭവമന്ത്രിയായി ചുമതലയേറ്റപ്പേ‍ാൾ പ്രദേശത്ത് ആവശ്യത്തിനു വെള്ളമെത്തിക്കുക എന്നായിരുന്നു കെ.കൃഷ്ണൻകുട്ടിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയുടെ കേന്ദ്രമായ ചിറ്റൂരിനെ ടാങ്കർ വെള്ളം എന്ന ഗതികേടിൽനിന്നു കരകയറ്റിയത് ഈ നിരന്തര നീക്കങ്ങളാണ്. 312 കോടി ചെലവിൽ മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതിയിൽ അവസാനഘട്ടത്തിലേക്കു നടന്നടുക്കുകയാണു മേഖല. തകർന്നടിഞ്ഞ മൂലത്തറ ഡാം 64 കോടി രൂപ ചെലവിൽ പുതുക്കിപ്പണിത്, കരാർ അനുസരിച്ചു തമിഴ്നാട് തരുന്ന വെള്ളം കൃത്യമായി ശേഖരിച്ചു. തകർന്ന കനാലുകൾ 80 കേ‍ാടി രൂപ ചെലവിൽ നവീകരിച്ചു ജലനഷ്ടം കുറച്ചു. 

മുഴുവൻ ജലവും കൃത്യമായ അളവിൽ ഇടതുവലതു കരകളിലേക്ക് എത്തിക്കാൻ സാധിച്ചു. കിഴക്കൻ മേഖലയുടെ ഏറെക്കാലത്തെ സ്വപ്നമായ വലതുകര കനാൽ (ആർബിസി) നീട്ടൽ പ്രവൃത്തിക്കും തുടക്കംകുറിച്ചു. ഒന്നാംഘട്ടത്തിൽ കോരയാർ മുതൽ വരട്ടയാർ വരെയുള്ള പ്രദേശത്ത് 12.60 കോടി ചെലവിൽ സ്ഥലമെടുപ്പു പൂർത്തിയാക്കി, കനാൽ നിർമാണത്തിന് 262.5 കോടി രൂപയുടെ ടെൻഡറായി. വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള രണ്ടാംഘട്ടത്തിന്റെ സ്ഥലമെടുപ്പിനു 12 കോടി രൂപ അനുവദിച്ചു. കാർഷിക ആവശ്യമനുസരിച്ചു വെള്ളമെത്തിക്കാനും ചുക്കാൻപിടിച്ചു. പദ്ധതി നടപ്പാക്കിയതിലെ അപാകതകളും പരിശേ‍ാധിച്ചുവരുന്നു. മിച്ചംപിടിക്കുന്ന ജലം മീങ്കര, ചുള്ളിയാർ ഡാം മേഖലകളിലേക്കും ഭാരതപ്പുഴയിലെ മറ്റു നൂറ്റിയൻപതിൽപരം ശുദ്ധജല സ്രോതസ്സുകളിലേക്കും ലഭ്യമാക്കുന്നുണ്ട്.

ശുദ്ധജലത്തിനായി റേ‍ാഡരികിൽ കുട്ടികളുമായി കാത്തിരിക്കുന്ന സ്ത്രീകളുടെയും ജലത്തിനായി നെട്ടേ‍ാട്ടമേ‍ാടുന്ന കൃഷിക്കാരുടെയും ദുരിതം പരിഹരിക്കാനായിരുന്നു ഏപ്പേ‍ാഴും മുൻഗണന. മലമ്പുഴ ഡാമിലെ വെള്ളം വടകരപ്പതിയിലെത്തിച്ചു പൈപ്പ് വഴി കുടുംബങ്ങളിൽ എത്തിച്ചു. കുന്നങ്കാട്ടുപതി ജലപദ്ധതി കൃത്യമായി നടപ്പാക്കി. മൂലത്തറ വലതുകനാൽ വികസനം മറ്റെ‍ാരു പ്രധാന ചുവടായി. ആളിയാർ കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട വെള്ളം വിട്ടുകിട്ടാൻ വിട്ടുവീഴ്ചയില്ലാതെ സ്വീകരിച്ച നടപടിക്കെ‍ാപ്പം ആ സംവിധാനത്തിന്റെ നിയന്ത്രണം കേരളത്തിന്റേതാക്കി മാറ്റി. ഇതെല്ലാം വോട്ടായി ഒഴുകിയെന്നു വേണം കരുതാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com