ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചതോടെ പാലക്കാട് ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്
Mail This Article
പാലക്കാട് ∙ കോവിഡിന്റെ പുതിയ വകഭേദം ഡെൽറ്റ പ്ലസ് ജില്ലയിൽ സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്. പറളി, പിരായിരി പഞ്ചായത്തുകളിലാണു പുതിയ വകഭേദം കണ്ടെത്തിയതെങ്കിലും കോവിഡ് ബാധിതരും അവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും കോവിഡ് മുക്തി നേടിയതായാണു പ്രാഥമിക വിവരം. എങ്കിലും ജാഗ്രത കടുപ്പിക്കും. ഇതിന്റെ ഭാഗമായി പ്രദേശത്തു പരിശോധന വ്യാപിപ്പിക്കും.
മേഖല ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ഇന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേരിലാണ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. മൂന്നാമത്തെ വ്യക്തി പത്തനംതിട്ട ജില്ലയിലുള്ള 4 വയസ്സുകാരനാണ്.
അതീവ വ്യാപനശേഷിയും കൂടുതൽ മാരകമായേക്കാവുന്നതുമാണു പുതിയ വകദേദം. ബന്ധപ്പെട്ട മേഖലകളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും പരിശോധന ഉണ്ടാകും. മുൻപെടുത്ത സാംപിളുകളുടെ വിശദ പരിശോധനയിലാണ് കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.