ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം; കുടുക്കാൻ ക്യാമറക്കണ്ണുകൾ
Mail This Article
കൊല്ലങ്കോട് ∙ ജനവാസ മേഖലയിലെ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. നെന്മേനി കൊങ്ങൻചാത്തി കണ്ണൻകൊളുമ്പു മേഖലയിൽ ആഴ്ചകൾക്കിടയിൽ രണ്ടു തവണ പുലിയെ നാട്ടുകാർ കണ്ടിരുന്നു. പുലിയുടെ സഞ്ചാരപഥമെന്നു സംശയിക്കുന്ന രണ്ടിടത്തായാണു ക്യാമറ വച്ചിരിക്കുന്നത്. പുലിയുടെ ചിത്രം പതിഞ്ഞാൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ പുലിയെ കൂടുവച്ചു പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണു ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ടു കേശവന്റെ വീടിന്റെ പിറകിലാണു പുലിയെ കണ്ടത്. നാട്ടുകാരുടെ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇൗ മാസം 12നും ഇതിനടുത്തു പുലിയെ കണ്ടതിനെത്തുടർന്നു കൊങ്ങൻചാത്തി, കണ്ണൻകൊളുമ്പ്, കമ്പൻകോട്, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലെ ജനങ്ങൾ ഭീതിയിലായിരുന്നു. തുടർച്ചയായി ഒരേ പ്രദേശത്തു രണ്ടാം തവണ പുലിയെ കണ്ടതോടെയാണു ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പു തീരുമാനിക്കുന്നത്.
നേരത്തെ ചേകോൽ ഭാഗത്തു പുലിയെ കണ്ടതിനെ തുടർന്നു പറമ്പിക്കുളത്തു നിന്നു 4 ക്യാമറകൾ കൊണ്ടുവന്നു സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നില്ല. രാത്രി വീടിനു പുറത്തെ വിളക്കുകൾ അണയ്ക്കാതിരിക്കുക, രാത്രി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക എന്നീ മുന്നറിയിപ്പുകളും വനം വകുപ്പ് പ്രദേശവാസികൾക്കു നൽകിയിട്ടുണ്ട്.