അന്നത്തെ ബജറ്റ് കവിതയ്ക്ക് 'സ്നേഹ സമ്മാനം'; സ്കൂൾ നന്നാക്കുന്നതിനോടൊപ്പം വീടും നന്നാക്കി ധനമന്ത്രി വാക്കു പാലിച്ചു
Mail This Article
കുഴൽമന്ദം ∙ സ്നേഹയ്ക്കും കുടുംബത്തിനും ‘സ്നേഹ ഭവനം’ ഒരുങ്ങി. ചിതലി കല്ലേങ്കോണത്തു മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ നിർദേശപ്രകാരം ജനകീയാസൂത്രണ സമിതി നിർമിച്ച വീടിന്റെ താക്കോൽ വിതരണം ഇന്നു രാവിലെ 11ന് നടക്കും. ബജറ്റ് അവതരണത്തിനു മുൻ ധനമന്ത്രി സ്നേഹയുടെ കവിത ചാെല്ലിയാണു തുടക്കം കുറിച്ചത്.
ശോചനീയമായ വീട്ടിൽ കഴിയുമ്പോൾ, എന്തു സമ്മാനം വേണമെന്ന ചോദ്യത്തിന്, താൻ പഠിക്കുന്ന സ്കൂൾ നവീകരിക്കണമെന്ന് ഉത്തരം നൽകിയ സ്നേഹയുടെ ആഗ്രഹം നിറവേറ്റുന്നതോടൊപ്പം ഒൻപതാം ക്ലാസുകാരിക്കു വീടും വച്ചുകൊടുക്കുമെന്ന് അന്നു ധനമന്ത്രി പറഞ്ഞ വാക്കാണു പാലിക്കപ്പെടുന്നത്.
ജനകീയാസൂത്രണ കൂട്ടായ്മയാണ് കുഴൽമന്ദം കല്ലേങ്കോണത്ത് 500 ചതുരശ്ര അടിയിൽ മനോഹരമായ സ്നേഹഭവനം ഒരുക്കിയത്. കണ്ണൻ രുമാദേവി ദമ്പതികളുടെ ഇളയ മകളായ സ്നേഹയ്ക്കു പുറമേ പ്ലസ് വൺ വിദ്യാർഥി രുദ്രയുമുണ്ട് സന്തോഷം പങ്കിടാൻ. ഏഴു കോടി രൂപ ചെലവിൽ കുഴൽമന്ദം ഗവ. ഹൈസ്‌കൂളിന്റെ നിർമാണവും ഉടൻ ആരംഭിക്കും.