ADVERTISEMENT

പാലക്കാട് ∙ വെള്ളിത്തിരയിൽ നായകൻ കടന്നുവരുമ്പോൾ ആരവങ്ങളോ കരഘോഷങ്ങളോ ഇല്ല, കാരണം ഇതു ജീവിതവഴി മുടങ്ങാതിരിക്കാനുള്ള സിനിമാ പ്രദർശനമാണ്. ഇളവുകളും വാക്സീൻ കടമ്പകളുമായി മറ്റു സ്ഥാപനങ്ങൾ തുറന്നെങ്കിലും സിനിമാ തിയറ്ററുകൾ ഇനിയും അടഞ്ഞു കിടക്കും. അടച്ചിരിക്കുമ്പോഴും അവിടെ പ്രദർശനമുണ്ട്. കാണാൻ ഓപ്പറേറ്റർ മാത്രമേ ഉണ്ടാകൂ. സ്ക്രീനും പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ഉൾപ്പെടെ ഉപകരണങ്ങൾ കേടുവരാതിരിക്കാൻ ദിവസവും ഒരു മണിക്കൂർ വീതമെങ്കിലും സിനിമ പ്രദർശിപ്പിക്കണം.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 10നാണു തിയറ്ററുകൾ അടച്ചത്. അധികം വൈകാതെ തുറക്കുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. പക്ഷേ, അതുണ്ടായില്ല. ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞ പതിനായിരത്തോളം പേർക്ക് ജോലി നഷ്ടമായി. 2021 ജനുവരി 13നു വീണ്ടും തിയറ്റർ തുറന്നതോടെ തൊഴിലാളികൾ വീണ്ടുമെത്തി. പക്ഷേ, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിലിൽ വീണ്ടും അടച്ചു. പലരും മറ്റു ജോലികൾ തേടിപ്പോയി. പോസ്റ്റർ ഒട്ടിക്കുന്നവർ മുതൽ തിയറ്റർ ഉടമകളും സിനിമാ വിതരണക്കാരും ഉൾപ്പെടെയുള്ളവരുടെ ജീവതം വഴിമുട്ടി.

ജില്ലയിൽ 61 തിയറ്ററുകളാണുള്ളത്. തിയറ്ററിൽ കന്റീൻ നടത്തിയിരുന്നവർക്കും ജീവനക്കാർക്കും ശുചീകരണ തൊഴിലാളികൾക്കുമടക്കം തൊഴിലില്ലാതായി.കോവിഡ് പ്രതിസന്ധികളെ തുടർന്ന് ഏറ്റവും കൂടുതൽ കാലം അടഞ്ഞു കിടഞ്ഞ സ്ഥാപനങ്ങളിലൊന്നാണു സിനിമ തിയറ്റർ. പുതിയ ഇളവുകളും തിയറ്ററിനു ബാധകമല്ലാത്തതിനാൽ ഇൗ മേഖലയിലുള്ളവർ നിരാശയിലാണ്.

തിയറ്റർ അടച്ചിട്ടിരിക്കുകയാണെങ്കിലും വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം, വസ്തു നികുതി, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ മാസം 2.5 ലക്ഷം രൂപയോളം ചെലവുണ്ട്. വേഗം തുറക്കുമെന്ന പ്രതീക്ഷയിലാണ്.- കെ. നന്ദകുമാർ തിയറ്റർ ഉടമ, പാലക്കാട്

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപ് അടച്ചിട്ടതാണു സിനിമാ തിയറ്ററുകൾ. എല്ലാ സ്ഥാപനങ്ങളും തുറന്നിട്ടും തിയറ്ററുകൾക്ക് അനുമതി ലഭിച്ചില്ല. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവർക്ക് സർക്കാർ സഹായം നൽകണം.- ടി.പി. ഗോപിനാഥൻ തിയറ്റർ മാനേജർ, പാലക്കാട്

തിയറ്ററുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ദിവസവേതനക്കാരാണ്. പലർക്കും ജോലി നഷ്ടമായി.
സി. വേണു ഗോപാലൻ സിനിമാ ടെക്നീഷ്യൻ

തിയറ്ററിൽ കന്റീൻ നടത്തുന്നവരും ജീവനക്കാരും സമീപത്തെ കച്ചവടക്കാരും ഉൾപ്പെടെയുള്ളവർക്ക് വരുമാന മാർഗം നിലച്ചു. ഇവരെല്ലാം മറ്റു ജോലികളിലാണ്.
അബ്ദുൽ സക്കീർ കന്റീൻ ജീവനക്കാരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com