കർഷകന് കാർബൺ ക്രെഡിറ്റ്; യുഎൻ ചർച്ചയ്ക്ക് മലയാളി ആശയം

Mail This Article
പാലക്കാട് ∙ പച്ചപ്പു സംരക്ഷിക്കുന്ന കർഷകനും കാർബൺ ക്രെഡിറ്റ് വരുമാനം ഉറപ്പാക്കുന്ന തരത്തിൽ മലയാളി യുവാക്കൾ അവതരിപ്പിച്ച ‘നെറ്റ് സിങ്ക് ക്രെഡിറ്റ്’ എന്ന ആശയം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു യുഎൻ സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ ചർച്ച ചെയ്യും. ഇക്വേറ്റർ ജിയോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ ആശയമാണ് പാരിസ് ഉടമ്പടിയുടെ തുടർച്ചയായി ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യുകെയിലെ ഗ്ലാസ്ഗോയിൽ നടത്തുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
ആഗോളതാപനത്തിനു വഴിവയ്‌ക്കുന്ന കാർബൺ ഡയോക്‌സൈഡിനെ ആഗിരണം ചെയ്യുന്നതിൽ കാർഷിക മേഖല വൻതോതിൽ സംഭാവന ചെയ്യുന്നുണ്ടെങ്കിലും കാർബൺ ക്രെഡിറ്റിന്റെ പേരിൽ കർഷകന് യാതൊരു നേട്ടവും ലഭിക്കുന്നില്ല. കാർബൺ ആഗിരണശേഷിയെ ‘നെറ്റ് സിങ്ക് ക്രെഡിറ്റ്’ എന്ന രീതിയിൽ കണക്കാക്കി അത് സംരക്ഷകരുടെ സ്വത്തായി പരിഗണിച്ച് ഓരോരുത്തർക്കും നേരിട്ടു കാർബൺ മാർക്കറ്റിൽ വ്യാപാരം നടത്താനുള്ള രൂപരേഖയാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്.
കാർഷിക മേഖലയെ ആശ്രയിക്കുന്ന 60% പേർക്കു നേട്ടം ലഭിക്കുമെന്നും വരുമാനം വർധിക്കുമെന്നും ഇവർ പറയുന്നു. 2040 ആകുമ്പോഴേക്കും ഇന്ത്യയെ നെറ്റ് സീറോ ടാർഗറ്റ് നേടുന്നതിനായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാർട്ടപ്പാണിത്. ഡോ. മാനുവൽ തോമസ് സിഇഒ ആയ കൂട്ടായ്മയിൽ ജെയ്സ് ജോസ്, ബിബിൻ കെ. അഗസ്റ്റിൻ. ആര്യൻ നട്‍വരിയ, ഡോ. അഞ്ജു ലിസ് കുര്യൻ, സജി ജോസഫ് എന്നിവരാണ് പ്രവർത്തിക്കുന്നത്.