ADVERTISEMENT

പാലക്കാട് ∙ മലമ്പുഴ ഡാം സൈറ്റിൽ ഓഫ്റോഡ് അഭ്യാസത്തിനിടെ വാഹനം മറിച്ചിട്ട ‘വ്ലോഗർ ഗയ്സി’ന്റെ വിഡിയോ പുറത്തുവന്നതു കഴിഞ്ഞ ദിവസമാണ്. വെട്ടിത്തിരിച്ചും ഒടിച്ചും വളച്ചും ഒടുവിൽ തലകീഴായി മറിച്ചുമെല്ലാം ചിത്രീകരിച്ച വിഡിയോയിൽ പക്ഷേ, പുതിയ വാഹനത്തെയും അതുവച്ചുള്ള അഭ്യാസ പ്രകടനങ്ങളെയും ഒഴിച്ചു പലരെയും ആകർഷിച്ചത് സംഭവം ചിത്രീകരിച്ച ലൊക്കേഷനാണ്. പാലക്കാടിനെ മലയാളികൾക്കു പ്രിയപ്പെട്ടതാക്കുന്ന, പശ്ചിമഘട്ട താഴ്‌വരകളുടെ സൗന്ദര്യമത്രയും ആറ്റിക്കുറുക്കി ഒരു കുഞ്ഞു െചപ്പിലെന്നപോലെ സൂക്ഷിച്ചിരിക്കുന്ന ഇത്തിരിയിടം.

മലമ്പുഴ ആനക്കല്ലിൽ നിരോധിത മേഖലയും കടന്നു ഡാമിലൂടെ ഇരുചക്ര വാഹനവുമായി പോകുന്ന യുവാക്കൾ.

മലമ്പുഴ ഉദ്യാനത്തിനു മുന്നിൽനിന്ന് ഇടത്തോട്ട് തെക്കേ മലമ്പുഴയിലേക്കും വലത്തോട്ട് കവ വരെയും ഒന്നു കറങ്ങിവന്നാൽ പാലക്കാടൻ പ്രകൃതി സൗന്ദര്യത്തിന്റെ പകുതിയും ഒപ്പിയെടുത്ത സംതൃപ്തിയാണ്. ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് അനുഗ്രഹമാകേണ്ട ഈ സൗന്ദര്യം പക്ഷേ, മലമ്പുഴ മേഖലയ്ക്കൊരു ശാപമാണിപ്പോൾ. ചുമ്മാ കണ്ടാസ്വദിക്കുന്നതിനു മുതൽ ട്രെക്കിങ്ങിനു വരെ ഏറ്റവും യോജിച്ച മണ്ണിനു വിധിച്ചിരിക്കുന്നത് വെള്ളമിറങ്ങുമ്പോൾ പതിവാകുന്ന ഡ്രൈവിങ് പരിശീലനം മുതൽ ഓഫ്റോഡ് മത്സരങ്ങൾ വരെ. മേഖലയിലെ ആവാസ വ്യവസ്ഥയ്ക്കു വരെ വെല്ലുവിളിയാകുന്ന ഈ അഭ്യാസങ്ങളൊന്നും ഇവ നിയന്ത്രിക്കേണ്ടവരുടെ കണ്ണിൽപ്പെടുന്നില്ലെന്നു മാത്രം.

മലമ്പുഴ കവയിലെത്തിയ സഞ്ചാരികൾ നിയന്ത്രിത വേലി കടന്നു ഡാമിലേക്ക് പ്രവേശിക്കുന്നു.

മലിനമായ ജലാശയം...

അണക്കെട്ടിന്റെ പരിസരങ്ങളും മേഖലയിലെ പുഴയോരങ്ങളുമെല്ലാം മാലിന്യത്തിന്റെ പിടിയിലാണിപ്പോൾ. പുഴകളിലൂടെ ഒഴുകിയെത്തുന്നതു പ്ലാസ്റ്റിക് കുപ്പികൾ. ഡാമിനു സമീപത്തും റോഡിലുമെല്ലാം പൊട്ടിച്ചിട്ട നിലയിൽ മദ്യക്കുപ്പികൾ. കുപ്പിച്ചില്ലു കൊണ്ട് മീൻപിടിത്തക്കാർക്കും സന്ദർശകർക്കും പരുക്കേൽക്കുന്നതും പതിവ്. വൃഷ്ടിപ്രദേശത്തും കാട്ടിലും അതിക്രമിച്ചു കയറുന്നതു ശിക്ഷാർഹമാണെന്നു പേരിനു മുന്നറിയിപ്പ് ബോർഡ് അല്ലാതെ മേൽനോട്ടത്തിന് ആരുമില്ല. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനുമതിയില്ലാതെ പോത്തുകളെ ഇറക്കി വിടുന്നതും പതി.

ജില്ലയ്ക്കു പുറത്തു നിന്നുള്ളവർ മുന്നൂറിലേറെ പോത്തുകളെ എത്തിച്ചു ഡാമിൽ അഴിച്ചുവിട്ടതായും നാട്ടുകാർ പറയുന്നു. ലക്ഷക്കണക്കിന് ആൾക്കാർ പ്രയോജനപ്പെടുത്തുന്ന ശുദ്ധജല പദ്ധതി കൂടിയായ ജലാശലത്തിലിറങ്ങി വെള്ളം മലിനമാക്കുന്ന പോത്തിൻകൂട്ടങ്ങളും ഇതുവരെ ജലസേചന വകുപ്പിന്റെ കണ്ണിൽപെട്ടിട്ടില്ല. പാലക്കാട് നഗരസഭയിലും മലമ്പുഴ, അകത്തേത്തറ, പുതുശ്ശേരി, പിരായിരി, മരുതറോഡ്, പുതുപ്പരിയാരം പഞ്ചായത്തുകളിലും ശുദ്ധജലമെത്തിക്കുന്നത് മലമ്പുഴ ഡാമിൽ നിന്നാണ്.

ട്രെക്കിങ്ങുണ്ട്, കാഴ്ചകളുണ്ട്...

മേഖലയിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും അവയൊക്കെ കടലാസിൽ മാത്രമാണ്. ഏറെ സഞ്ചാരികൾ തെക്കേ മലമ്പുഴ, കവ മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാൻ ദിവസവുമെത്തുന്നുണ്ട്. പ്രകൃതിക്കു ദോഷം ചെയ്യാതെയും വേണ്ട സൗകര്യങ്ങളൊരുക്കിയും ഇവിടം ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനായാൽ ഒരുപക്ഷേ, മലമ്പുഴ ഉദ്യാനത്തിലെത്തുന്നതിലേറെ ആളുകളെ ആകർഷിക്കാനാകും. വനമേഖലയിൽ ട്രെക്കിങ്ങിനു പറ്റിയ സ്ഥലങ്ങൾ പലതുമുണ്ട്. കവറക്കുണ്ട്, കള്യാറ, വേലാകംപൊറ്റ, മായപ്പാറ എന്നിങ്ങനെ വെള്ളച്ചാട്ടങ്ങളുമുണ്ട്. വനമേഖലയിൽ പരിസ്ഥിതി സൗഹൃദ സഫാരി പാർക്ക് നിർമിച്ച് കൂടുതൽ ആളുകളെ ആകർഷിക്കാനായാൽ വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസി സമൂഹത്തിന്റേതുൾപ്പെടെ തദ്ദേശീയരുടെയും തലവര മാറും.

കൂട്ടിമുട്ടാതെ റിങ് റോഡ് പ്രവൃത്തി

മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് പ്രധാന തടസ്സം കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും പൂർത്തിയാകാതെ കിടക്കുന്ന റിങ് റോഡ് പ്രവൃത്തിയാണ്. മലമ്പുഴയിൽ നിന്നു തുടങ്ങി അകമലവാരത്തെ കവ, ചേമ്പന, ആനക്കൽ, വലിയ കാട്, ഏലാക്ക്, വേലാകംപൊറ്റ, കൊല്ലങ്കുന്ന് വഴി 38 കിലോമീറ്റർ ചുറ്റി തിരികെ മലമ്പുഴയിൽ തന്നെയെത്തുന്ന റോഡിന്റെ നിർമാണം ആരംഭിച്ചത് 1996ൽ. ഇതിൽ 35 കിലോമീറ്റർ പ്രവൃത്തി എന്നേ പൂർത്തിയായി.ശേഷിക്കുന്നത് തകർന്നു കിടക്കുന്ന കൊല്ലങ്കുന്ന് പാലവും 2 കിലോമീറ്റർ റോഡും.  റോഡിനു സ്ഥലം വിട്ടുനിൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം കോടതി കയറിയതോടെയാണു പ്രവൃത്തി തടസ്സപ്പെട്ടത്. കോടതി നടപടികൾ പൂർത്തിയായെങ്കിലും സ്ഥലം ഏറ്റെടുത്ത് നിർമാണം പുനരാരംഭിക്കാൻ ഇതുവരെ നടപടിയില്ല. എപ്പോൾ ചോദിച്ചാലും, ‘നടപടി പുരോഗമിക്കുകയാണ്’ എന്നു മാത്രം മറുപടി.

റിങ് റോഡ് പൂർത്തിയായാൽ

വനംവകുപ്പ്, ജലസേചനം, ആദിവാസി, വിനോദ സഞ്ചാരം എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ ടൂറിസം പദ്ധതി യാഥാർഥ്യമായാൽ വലിയ വരുമാനമാണു മലമ്പുഴയിൽനിന്നു സർക്കാരിനു ലഭിക്കുക. വിനോദ സഞ്ചാര ഭൂപടത്തിൽ മലമ്പുഴയ്ക്കു ലഭിക്കാവുന്ന ദേശീയ പ്രാധാന്യത്തിനു പുറമേ പ്രദേശവാസികൾക്കും ഏറെ പ്രയോജനം ചെയ്യും റിങ് റോഡ്.

∙ ചേമ്പന, ആനക്കൽ, കൊല്ലങ്കുന്ന് കോളനികളിലെ ആദിവാസികളുൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾക്ക് സുഗമമായ യാത്രാസൗകര്യം

∙ വനവിഭവങ്ങളായ മുള, കാട്ടുതേൻ, വിറക്, നെല്ലിക്ക എന്നിവ ആദിവാസികൾക്ക് എളുപ്പത്തിൽ നഗരത്തിലെത്തിക്കാം.

∙ മലയോര കർഷകർക്ക് കാർഷികോൽപന്നങ്ങൾ നഗരത്തിലെത്തിക്കാൻ എളുപ്പമാകും.

∙ ഡാമിൽ വെള്ളം കയറിയാൽ മുളച്ചങ്ങാടം മാത്രം യാത്രാമാർഗമായുള്ള അകമലവാരം, കൊല്ലങ്കുന്ന് സ്വദേശികളുടെ ദുരിതത്തിനു പരിഹാരം.

English Summary: Issues at  Palakkad Malampuzha Dam site area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com