ADVERTISEMENT

പാലക്കാട് ∙ നഗരത്തിലും പരിസരത്തും ഒന്നര മണിക്കൂറിലേറെ നിർത്താതെ പെയ്ത പേമാരിയിലും വീശിയടിച്ച കാറ്റിലും ജില്ല വിറച്ചു. ഒപ്പം കനത്ത നഷ്ടവും. നെൽക്കൃഷി മേഖല തീർത്തും തകർന്നടിഞ്ഞ അവസ്ഥയിലാണ്. പാലക്കാട് നഗരത്തിലടക്കം വെള്ളം പൊങ്ങി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. പാലക്കാട്, ചിറ്റൂർ, ആലത്തൂ‍ർ താലൂക്കുകളിൽ അതിശക്തമായ മഴ ലഭിച്ചു. മണ്ണാ‍ർക്കാട് മേഖലയിലും താരതമ്യേന ശക്തമായ മഴ പെയ്തപ്പോൾ ഒറ്റപ്പാലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, അട്ടപ്പാടി മേഖലകളിൽ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി.

വടക്കഞ്ചേരി ടൗൺ വെള്ളത്തിൽ

വടക്കഞ്ചേരി ∙ ശക്തമായ മഴയിൽ മുടപ്പല്ലൂർ, വടക്കഞ്ചേരി ടൗണുകളിലും മംഗലം ബൈപാസ് റോഡിലും വെള്ളം കയറി. ദേശീയപാതയിൽ തേനിടുക്ക് മേൽപാലത്തിലും വെള്ളം കെ‌‌ട്ടിനിൽക്കുന്നുണ്ട്. വെള്ളച്ചാലുകളിലേക്ക് വെള്ളം എത്താതെ റോഡിലും കടകളിലും വെള്ളം കയറി.

വടക്കഞ്ചേരി മേൽപാലത്തിന് അടിയിൽ നിർമിച്ച റോയൽ ജംക്‌ഷനിലെയും കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുൻപിലെയും തങ്കം ജംക്‌ഷനിലെയും അടിപ്പാതകൾ വെള്ളത്തിലായി. കിഴക്കഞ്ചേരി, കണ്ണംകുളം, ചിറവംപാടം, മുടപ്പല്ലൂർ, തെക്കേപ്പാടം, അണിത്തുരുത്തി, വടക്കഞ്ചേരി, വാക്കോട്, ആയക്കാട്, അണക്കപ്പാറ, വടക്കേത്തറ, ഒടുകൂർ, മൂലങ്കോട്, കണ്ണമ്പ്ര, മഞ്ഞപ്ര, പുതുക്കോട്, തെക്കേപ്പൊറ്റ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.

മിന്നലിൽ ഫ്യൂസ് പൊട്ടിത്തെറിച്ചു    

നെന്മാറ ∙ മിന്നലിനെ തുടർന്നു വിത്തനശേരി നെന്മാറപ്പാടം രക്കാണ്ടിയുടെ വീട്ടിലെ ഫ്യൂസും മുഴുവൻ സ്വിച്ച് ബോർഡുകളും വയറുകളും കത്തിനശിച്ചു. രക്കാണ്ടിയുടെ മകൾ അനയ (8) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2ന് ഉണ്ടായ മിന്നലിൽ വീട്ടിലെ ഫ്യൂസ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പ്രകമ്പനത്തിൽ ചുമരിലെ സിമന്റ് പാളി അനയയുടെ ദേഹത്തേക്ക് അടർന്നുവീണു. തലയ്ക്കു പരുക്കേറ്റ കുട്ടിക്കു നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com