വീണ്ടും കരകവിഞ്ഞ് കടപ്പാറ തോടും ഓടന്തോടും; മലവെള്ളപ്പാച്ചിൽ ഇരുമ്പു പാലം ഒഴുകിപ്പോയി
Mail This Article
മണ്ണാർക്കാട് ∙ തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം കല്ലംപോട്ടി തോട്ടിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. തത്തേങ്ങലത്തെ ഇരുമ്പു പാലം ഒഴുകിപ്പോയി. കൈതച്ചിറയിൽനിന്നു തത്തേങ്ങലത്തേക്കുള്ള പാലംകൂടി വെള്ളത്തിനടിയിലായതോടെ ഒരു മണിക്കൂറോളം തത്തേങ്ങലം പ്രദേശം ഒറ്റപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു കുന്തിപ്പുഴയുടെ കൈവഴിയായ കല്ലംപൊട്ടിയിൽ മലവെള്ളപ്പാച്ചിലുണ്ടായത്.
2017ലും 2018ലും ഉണ്ടായ പ്രളയത്തേക്കാൾ ഉയർന്ന തോതിലായിരുന്നു കുത്തൊഴുക്ക്. ചേറുംകുളം ഭാഗത്തുനിന്ന് തത്തേങ്ങലത്തേക്കു കടക്കുന്നതിനു സ്ഥാപിച്ചിരുന്ന ഇരുമ്പു പാലമാണു തകർന്നത്. ഇതോടെ ഈ വഴിക്കുള്ള യാത്ര മുടങ്ങി. കൈതച്ചിറയിൽനിന്ന് തത്തേങ്ങലത്തേക്കുള്ള പാലവും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പട്ടതോടെയാണ് ഇറുന്നൂറോളം കുടുംബങ്ങളുള്ള തത്തേങ്ങലം പ്രദേശം ഒറ്റപ്പെട്ടത്. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. കൃഷിയിടങ്ങളും വളർത്തു മൃഗങ്ങളും വെള്ളിത്തിലായി.
തെങ്കര മെഴുകുംപാറയിൽ പൊട്ടിത്തോട് ഗതിമാറി ഒഴുകി ഒട്ടേറെ വീടുകളിൽ വെള്ളം കയറി. തോടിനു സമീപത്തെ റോജിന്റെ വീട്ടിലേക്കു വെള്ളംകയറി. വീടിന്റെ തറയും ശുചിമുറിയും തകർന്നു. കോഴികൾ ഒഴുകിപ്പോയി. രാമൻകുട്ടിയുടെ വീടിനോടുചേർന്നുള്ള ഭിത്തി തകർന്നു.
വീണ്ടും കരകവിഞ്ഞ് കടപ്പാറ തോടും ഓടന്തോടും
മംഗലംഡാം∙ മലയോര മേഖലയിൽ മഴ വീണ്ടും ശക്തമായി. തോടുകളിൽ വെള്ളം കരകവിഞ്ഞൊഴുകി. മംഗലംഡാം കടപ്പാറ തോടും ഓടന്തോടും കരകവിഞ്ഞു. ഓടന്തോട്, വിആർടി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റിയിരുന്നു. മഴ കുറഞ്ഞതോടെ ഇന്നലെ ഉച്ചയോടെ എല്ലാവരും ക്യാംപിൽ നിന്നു തിരികെ വീടുകളിലെത്തി മണിക്കൂറുകൾക്കകമാണു വീണ്ടും മഴ ശക്തമായത്. ഇതോടെ പ്രദേശവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി.
മംഗലംഡാമിന്റെ ആറു ഷട്ടറുകളും തുറന്നു. പുഴയോരത്തു താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കുഴി മലയടിവാരത്തും കർഷകരുടെ സ്ഥലത്തു മഴവെള്ളം കുത്തിയൊലിച്ചെത്തി. നെൽക്കൃഷിയും ചെളിവെള്ളം കയറി നശിച്ചതായി കർഷകർ പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ തോടുകളുടെ കരിങ്കൽകെട്ടു തകർന്നു വെള്ളം കൃഷിയിടങ്ങളിലെത്തുന്നതും കർഷകർക്ക് വിനയായി.