ADVERTISEMENT

മംഗലംഡാം ∙ 450 രൂപയ്ക്കു വാങ്ങിയ പേന കേടായെന്നും മാറ്റി നൽകണമെന്നും ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന കച്ചവടക്കാരൻ 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മംഗലംഡാമിലെ കടയു‌ടമ പരാതിക്കാരന് 5000 രൂപയും പുതിയ പേനയും നൽകണമെന്നാണു പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേൽ ജോയി വി.തോമസ് മംഗലംഡാമിലെ വിസ്മയ കളക്‌ഷൻസിനും നോയിഡയിലെ ലക്‌ഷർ റൈറ്റിങ് ഇൻസ്ട്രുമെന്റ്സിനും എതിരായി പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നൽകിയ പരാതിയിലാണു വിധി. 

ഉപഭോക്താവിനു വിൽപനാനന്തര സേവനങ്ങൾ നൽകാൻ വ്യാപാരിക്കു ബാധ്യതയില്ലെന്ന വാദം തള്ളിയാണു വിധി. 2019 ഡിസംബറിലാണ് 450 രൂപയുടെ പാർക്കർ പേന കടയിൽ നിന്നു വാങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് പേനയ്ക്ക് തകരാറുണ്ടെന്നു മനസ്സിലായത്. 2 വർഷത്തെ വാറണ്ടിയുള്ളതിനാൽ, പിറ്റേന്നു തന്നെ പേന മാറ്റി നൽകണമെന്നു കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ കടക്കാരൻ അംഗീകരിച്ചില്ല. ജോയി നിയമപരമായ നോട്ടിസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. 

പേന പരിശോധിച്ച കമ്മിഷൻ സ്പ്രിങ് മെക്കാനിസത്തിനു തകരാർ കണ്ടെത്തി. കേരളത്തിലുള്ള പരാതിക്കാരനു നോയിഡയിലെ എതിർകക്ഷിയുമായി വ്യവഹാരം പ്രയാസമാണെന്നും മുതിർന്ന പൗരനെ വ്യവഹാരത്തിലേക്കും മനക്ലേശത്തിലേക്കും തള്ളിവിട്ടതു വ്യാപാരിയുടെ ഭാഗത്തു നിന്നുള്ള തെറ്റാണെന്നും വിധിച്ചു. സാക്ഷികളില്ലാത്ത പരാതിക്ക് പേന, ബിൽ, നോട്ടിസിന്റെ കൈപ്പറ്റ് രശീതി തുടങ്ങിയവ കോടതി തെളിവായി സ്വീകരിച്ചു. 

3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളിൽ   നൽകാനാണ് വിധി. അല്ലെങ്കിൽ 9% നിരക്കിൽ പലിശ കൂടി ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്. വ്യാപാരിക്ക് നഷ്ടം ഈടാക്കാൻ ഉത്പാദകനെതിരെ നിയമനടപടികൾ സ്വീകരിക്കാമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കമ്മീഷൻ അധ്യക്ഷൻ വിനയ് മേനോൻ, അംഗം എം.വിദ്യ എന്നിവരുടേതാണു വിധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com