ഒരുമയുടെ താളം; പറമ്പിക്കുളത്തെ ഊരിലുള്ളവർക്കു സമ്മാനമായി പാരമ്പര്യ വാദ്യോപരണം
Mail This Article
അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറമ്പിക്കുളം അഞ്ചാം കോളനിയിലെത്തുമ്പോൾ കയ്യിലൊരു സമ്മാനവും ഉണ്ടായിരുന്നു. ഗോത്രവിഭാഗക്കാരുടെ വാദ്യോപകരണമായ തവിലും ഉറുമിയും. കോളനിയിലുള്ളവർക്കു കൈമാറിയ ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു: ‘ഇനി താളം മുറുകട്ടെ.’പറമ്പിക്കുളം കടുവാ സങ്കേതത്തിലെ അഞ്ചാം കോളനിയിൽ മലമലസർ വിഭാഗത്തിലുള്ളവരാണു താമസിക്കുന്നത്. നൃത്തവും താളവും രക്തത്തിൽ അലിഞ്ഞവർ.
അന്യംനിന്നു പോകുന്ന കലകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഊരുനിവാസികളുമായി സംസാരിച്ചപ്പോഴാണ് തങ്ങളുടെ സംഗീതോപകരണങ്ങൾ നഷ്ടമായെന്ന വിഷമം പറഞ്ഞത്. പണം കൊടുത്തുവാങ്ങാൻ വഴിയില്ല. റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. ഗണേഷ്, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫിസറുമായ വി. നിഷാന്തി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉപകരണം വാങ്ങി നൽകാൻ തീരുമാനിച്ചു.
തമിഴ്നാട് കോട്ടൂർ ആനമലയിൽ ഈ ഉപകരണം നിർമിക്കുന്ന ചിലരുണ്ടെന്ന് ഊരിലെ മുതിർന്നവരാണു പറഞ്ഞത്. ഉദ്യോഗസ്ഥർ തന്നെ നേരിൽ ചെന്ന് ഉപകരണം വാങ്ങി കൈമാറി. തവിലും ഉറുമിയും കയ്യിൽ കിട്ടിയതോടെ ഊരിലെ രാമുവും മുരുകനും താളം മുറുക്കി. ഇതോടെ എല്ലാവരും ചുവടുവച്ചു. ഊര് ഒന്നാകെ നൃത്തവേദിയായി.