നല്ല കുഞ്ഞുങ്ങൾ പിറക്കണം; ഗർഭിണിപ്പൂച്ചകൾക്കു ‘വളകാപ്പ്’
Mail This Article
കോയമ്പത്തൂർ ∙ ഗർഭിണിപ്പൂച്ചകൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ പിറക്കാൻ ‘വളകാപ്പു’ നടത്തി ദമ്പതികൾ. സായിബാബ കോളനി വെങ്കിട്ടാപുരത്തെ ഉമാമഹേശ്വരൻ, ശുഭ മഹേശ്വരൻ ദമ്പതികളാണ് വളർത്തുപൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പു ചടങ്ങ് നടത്തിയത്. പേർഷ്യൻ പൂച്ചകളായ ഐരിഷിന് 14 മാസവും ഷീരയ്ക്ക് 9 മാസവുമാണു പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗർഭിണികളാണ്.
71 ദിവസത്തോളമാണ് ഇവയുടെ ഗർഭ കാലം. ആർഎസ് പുരത്തെ പെറ്റ് ക്ലിനിക്കിലായിരുന്നു ചടങ്ങുകൾ. ഗർഭിണികൾക്ക് ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനാണ്, സാധാരണ, വളകാപ്പു ചടങ്ങ് നടത്തുക. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ ഗർഭിണിക്കു പോഷകാഹാരങ്ങൾ നൽകി വളയണിയിക്കും. ഇതുപോലെ, പൂച്ചകളെ അലങ്കരിച്ച് മധുരം നൽകിയ ശേഷം വളയണിയിച്ചു.
സ്വന്തം കുടുംബാംഗങ്ങളെ പോലെ വളർത്തുന്നതിനാലാണു പൂച്ചകളുടെ വളകാപ്പ് നടത്തിയതെന്ന് ഉമാമഹേശ്വരനും ശുഭയും പറഞ്ഞു. കോഴിയിറച്ചിയും മീനും പാലും ഉണക്കിയ പഴങ്ങളുമാണു പൂച്ചകൾക്കു ഭക്ഷണമായി നൽകുന്നത്. വെറ്ററിനറി ഡോക്ടർ വേണുഗോപാലും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് സ്വദേശികളായ പരേതനായ കൃഷ്ണന്റെയും ശാന്തയുടെയും മകനാണ് ഉമാമഹേശ്വരൻ.