ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കഥകളി ആചാര്യനും ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം റിട്ട.പ്രിൻസിപ്പലുമായ അടയ്ക്കാപുത്തൂർ ലീല നിവാസിൽ കലാമണ്ഡലം കുട്ടൻ (കുട്ടനാശാൻ- 83) അന്തരിച്ചു. സംസ്കാരം ഇന്നു 3ന് വീട്ടുവളപ്പിൽ. അമ്മുക്കുട്ടിഅമ്മയുടെയും കുട്ടപ്പണിക്കരുടെയും മകനായി 1938ൽ ആണു ജനനം. 1951-58 കാലത്ത് കലാമണ്ഡലത്തിൽ കഥകളി അഭ്യസനം നടത്തി. കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുടെ ശിഷ്യനാണ്.

വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 1951ൽ സുഭദ്രാഹരണം കൃഷ്ണവേഷമിട്ട് അരങ്ങേറ്റം. ദേശമംഗലം ഡി.എൻ.നമ്പൂതിരിപ്പാടിന്റെ കളരിയിലും കളിയോഗത്തിലും അഭ്യസിപ്പിച്ചു. 1964 മുതൽ 1995 വരെ ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൽ അധ്യാപകൻ. 1995 മുതൽ അവിടെ പ്രിൻസിപ്പൽ, 1998ൽ വിരമിച്ചു. മികച്ച കളരിയാശാൻ എന്ന നിലയിൽ വിപുല ശിഷ്യസമ്പത്തുണ്ട്. ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. കലാമണ്ഡലം ഗോപി സതീർഥ്യനാണ്. ഭാര്യ: ലീലാവതി. മക്കൾ: ഉഷ (നർത്തകി), സതി (ഗായിക), ഗീത. മരുമക്കൾ: മധുമോഹൻ, രാധാകൃഷ്ണൻ, മധുസൂദനൻ.

ഓർമയായത് ഇരിങ്ങാലക്കുട കർമ മണ്ഡ‍ലമാക്കിയ അതുല്യ പ്രതിഭ

വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രത്തിൽ 2017 മേയിൽ അരങ്ങേറിയ ‘കുചേലവൃത്തം’ കഥകളിയിൽ കലാമണ്ഡലം കുട്ടനാശാൻ കുചേലനായും കലാമണ്ഡലം ഗോപി ശ്രീകൃഷ്ണനായും കലാമണ്ഡലം കെ.ജി.വാസുദേവൻനായർ രുക്മിണിയായും അരങ്ങിലെത്തിയപ്പോൾ. (ഫയൽ ചിത്രം).

ഇരിങ്ങാലക്കുട ∙ ഉണ്ണായി വാരിയർ കലാനിലയം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം കുട്ടനാശാന്റെ നിര്യാണത്തോടെ നഷ്ടടമായത് ഇരിങ്ങാലക്കുട കർമ മണ്ഡലമാക്കിയ അതുല്യ പ്രതിഭയെ. ജന്മം കൊണ്ട് പാലക്കാട് ചെർപ്പുള്ളശ്ശേരി അടയ്ക്കാപുത്തൂർ സ്വദേശിയാണെങ്കിലും 35 വർഷത്തോളം അധ്യാപകനായും പ്രിൻസിപ്പലായും അദ്ദേഹം കലാനിലയത്തിലായിരുന്നു. കഥകളി രംഗത്തെ കല്ലുവഴി ചിട്ടയുടെ കാവലാളയായിരുന്നു അദ്ദേഹം.

കല്ലുവഴിച്ചിട്ടയുടെ കാവലാൾ

ചെർപ്പുളശ്ശേരി ∙ കഥകളി ആചാര്യൻ കലാമണ്ഡലം കുട്ടനാശാന്റെ വേർപാട് വെള്ളിനേഴി കലാഗ്രാമത്തിനു നികത്താനാവാത്ത നഷ്ടം.കലാഗ്രാമത്തിന്റെ കഥകളി സന്തതികളിൽ ഏറ്റവും പ്രസിദ്ധനായ കലാകാരനാണ് ഓർമയാകുന്നത്. വെള്ളിനേഴിയിൽ ജനിച്ച ഇദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ കഥകളിയെ സ്നേഹിച്ചു. കലാമണ്ഡലത്തിലെത്തി വള്ളത്തോളിനെ സമീപിക്കുകയും കലാമണ്ഡലം രാമൻകുട്ടി നായരുടെ സഹായത്തോടെ അവിടെ വിദ്യാർഥിയാവുകയും ചെയ്തു. ദീർഘകാലം കലാമണ്ഡലം രാമൻകുട്ടി നായരുടെയും കലാമണ്ഡലം പത്മനാഭൻ നായരുടെയും ശിക്ഷണം നേടി. കല്ലുവഴിച്ചിട്ടയുടെ ഉപജ്ഞാതാവായ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ നാന്ദികുറിച്ച അഭിനയശൈലിയുടെയും കഥകളി കളരിയുടെയും സൂക്ഷിപ്പുകാരനായിരുന്നു ഈ പ്രിയ ശിഷ്യനും. കലാനിലയം ഗോപാലകൃഷ്ണൻ, മധുമോഹൻ, മുകുന്ദൻ തുടങ്ങി പ്രഗത്ഭരായ ഒട്ടേറെ ശിഷ്യരുണ്ട്.

പച്ച വേഷങ്ങൾക്കു പുറമേ പരശുരാമൻ, രൗദ്രഭീമൻ തുടങ്ങിയ വേഷങ്ങളിലും തിളങ്ങി.ആദ്യാവസാനം പച്ച, കത്തി, മിനുക്ക്, വെള്ളത്താടി എന്നിവ അവതരിപ്പിക്കുന്നതിൽ പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. ദക്ഷയാഗം കഥയിലെ ദക്ഷന്റെ വേഷം കെട്ടിയാടുന്നതിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതിനാൽ കഥകളി ലോകത്ത് ദക്ഷൻകുട്ടൻ എന്ന വിളിപ്പേരുമുണ്ടായി. 1982ൽ ഏഷ്യാഡിൽ പങ്കെടുത്തു. 1994ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഥകളി മഹോത്സവത്തിലും 1997ൽ ഇറ്റലിയിൽ കഥകളി പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.

കേരള കലാമണ്ഡലം അവാർഡ് (2007), കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് (2009), കലാമണ്ഡലം കൃഷ്ണൻനായർ അവാർഡ് (2010), കലാമണ്ഡലം പട്ടിക്കാംതൊടി രാമുണ്ണിമേനോൻ അവാർഡ് (2011), ഉണ്ണായിവാരിയർ അവാർഡ് (2011), വിശാഖപട്ടണം നടരാജ ഡാൻസ് മ്യൂസിക് അക്കാദമിയുടെ നാട്യശ്രീ പുരസ്കാരം (2011), പട്ടിക്കാംതൊടി രാമുണ്ണിമേനോൻ അവാർഡ് (2002), തൃശൂർ കഥകളി ക്ലബ് അവാർഡ് (2000), വെള്ളിനേഴി പഞ്ചായത്തിന്റെ ഗ്രാമകലാ പുരസ്കാരം (2015), കേരള കലാമണ്ഡലം ഫെലോഷിപ് (2019), കേരള സംസ്ഥാന കഥകളി അവാർഡ് (2019) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഗ്രശാലയ്ക്കു മുന്നിൽ സതീർഥ്യരായ കലാമണ്ഡലം ഗോപി, കലാമണ്ഡലം കെ.ജി.വാസുദേവൻനായർ എന്നിവരോടൊത്ത് ‘കുചേലവൃത്തം’ കഥയിൽ ആണ് കുട്ടനാശാൻ അവസാനമായി അരങ്ങിലെത്തിയത്. 2017 മേയ് 6നായിരുന്നു ആ പുനഃസമാഗമം. കലാമണ്ഡലത്തിൽ ഒരേ കാലത്ത് പഠിച്ചിരുന്നവരായിരുന്നു മൂവരും. 6 പതിറ്റാണ്ട് കഥകളി രംഗത്തു നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു കലാമണ്ഡലം കുട്ടനാശാനെന്ന് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.

കലാമണ്ഡലത്തിൽ ഒരമ്മ പ്രസവിച്ച മക്കളെ പോലെ സ്നേഹത്തോടെയാണു തങ്ങൾ കഴിഞ്ഞിരുന്നതെന്നും ആ സ്നേഹ മാധുര്യം മനസ്സിൽ എക്കാലത്തുമുണ്ടാവുമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. കളിയരങ്ങിലെ പ്രകടനത്തേക്കാൾ കളരിയിലാണു കുട്ടനാശാൻ ഏറെ മികവുപുലർത്തിയതെന്നും കലാമണ്ഡലത്തിലെ പഠനസമയത്തും അരങ്ങിലും ഒരുമിക്കുമ്പോഴുണ്ടായ ആനന്ദം വിസ്മരിക്കാനാവുന്നില്ലെന്നും കലാമണ്ഡലം കെ.ജി.വാസുദേവൻ നായർ പറഞ്ഞു. കലാമണ്ഡലം ഗോപി, എംഎൽഎമാരായ പി.മമ്മിക്കുട്ടി, കെ.പ്രേംകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ തുടങ്ങി ഒട്ടേറെ പേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com