ADVERTISEMENT

കേരളത്തിന്റെ പാലാഴിയാണു പാലക്കാട്. ഒരു ദിവസം 3.19 ലക്ഷം ലീറ്റർ ‘പാൽചുരത്തിയാണ്’ ഈ അഭിമാനനേട്ടം കറന്നത്. സംഗതി നല്ലതു തന്നെ. പക്ഷേ, ഇതിനുള്ള അംഗീകാരവും നേട്ടവും കർഷകർക്കു ലഭിക്കുന്നുണ്ടോ? കഷ്ടപ്പാടിന്റെ വിഹിതം വരുമാനമായി കിട്ടുന്നുണ്ടോ? പാൽ വിറ്റു കിട്ടുന്ന വരുമാനത്തിൽ നിന്നു പശുവിനെ പോറ്റാനുള്ള ചെലവു കുറച്ചാൽ കിട്ടുന്ന തുകയെ ലാഭമെന്നു വിശ്വസിച്ചു പലരും തൊഴിൽ തുടരുമ്പോഴും സ്വന്തം കുടുംബത്തിന്റെ അധ്വാനത്തിനുള്ള വില കണക്കാക്കുന്നില്ല.

കാലിത്തീറ്റ മുതൽ ചികിത്സാ ചെലവ് വരെ വല്ലാതെ വർധിച്ചതോടെ ലാഭത്തിന്റെ നിരക്കു കുറഞ്ഞു. ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്നവർക്കു കാര്യമായ മെച്ചം ഇല്ല. മറ്റു കൃഷിക്കൊപ്പം പശുവളർത്തലും മുന്നോട്ടു കൊണ്ടു പോകുന്നവർക്കാണ് അൽപമെങ്കിലും മെച്ചം ലഭിക്കുന്നത്. അവരെയും പശുക്കളുടെ രോഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിസന്ധിയിലാക്കുന്നു. ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം തന്നെ ആരോഗ്യമുള്ള പശുക്കളെയും ലഭ്യമാക്കേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വേണ്ടത്ര പരിശോധനയില്ലാതെ കൊണ്ടു വരുന്ന പശുക്കൾ രോഗം മൂലം ചത്തുപോകുന്നതു വലിയ നഷ്ടമാണു ക്ഷീരകർഷകർക്ക് ഉണ്ടാക്കുന്നത്.

palakkad-cow

പാലിനു വിലകൂട്ടിയിട്ട് കർഷകർക്ക് എന്തു കാര്യം ?

പശുപരിപാലനച്ചെലവ് കൂടുകയാണെന്നു കർഷകർ പറയുമ്പോൾ പാലിനു വിലകൂട്ടിയാൽ സാധാരണക്കാർക്കു പ്രയാസമാകുമെന്നു മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നു. സത്യത്തിൽ പാലിനു വില കൂട്ടി തങ്ങൾക്കു ലാഭം വേണമെന്നു കർഷകർ പറയുന്നില്ല. തങ്ങളുടെ നഷ്ടം നികത്താൻ എന്തെങ്കിലും ചെയ്യണമെന്നു മാത്രമാണു കർഷകരുടെ ആവശ്യം. പാലിനു വിലകൂട്ടിയാലും അതിന്റെ ഒരു വിഹിതം മാത്രമാണു കർഷകർക്കു ലഭിക്കുന്നത്. പാലിനു വില കൂട്ടുന്നതിനു പിറകെ കാലിത്തീറ്റയുടെ വിലയും കൂടും.

പലപ്പോഴും പാലിന്റെ വില കൂടാൻ കാത്തിരിക്കുകയാണെന്നു തോന്നും കാലിത്തീറ്റയുടെ വില വർധന. മിൽമയുടെ കണക്കുകൾ പ്രകാരം കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലീറ്ററും കൊഴുപ്പിതര ഘടകങ്ങളുടെ അളവ് (എസ്എൻഎഫ്) 8.5 മില്ലീ ലീറ്ററുമുളള പാലിനു 37.21 പൈസയാണ്. ഇതുപ്രകാരം പരമാവധി ലഭിക്കുന്ന ശരാശരി വില 38 രൂപയാണ്.

10 ലീറ്റർ പാൽ കറക്കുന്ന ഒരു കർഷകനു ശരാശരി 38 രൂപ വച്ച് ലഭിക്കുന്ന വരുമാനം 380 രൂപയാണ്. ഈ തുകയിൽ നിന്നു വേണം പശുവിന്റെ പിണ്ണാക്ക്, പുല്ല്, വൈക്കോൽ, കാലിത്തീറ്റ, ചികിത്സ, വൈദ്യുതി ചെലവ്, പാൽ സൊസൈറ്റിയിലെത്തിക്കാനുള്ള ചെലവ് എന്നിവ കൂട്ടാൻ. ക്ഷീരസംഘങ്ങളിൽ കിട്ടുന്നതിനെക്കാൾ 10 രൂപയെങ്കിലും സ്വന്തമായി നാട്ടിലൂടെയുള്ള വിൽപനയിലൂടെ കൂടുതൽ ലഭിക്കുമെങ്കിലും കോവിഡ് പ്രതിസന്ധി പോലെയുള്ള സാഹചര്യത്തിൽ സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തുക പ്രയാസമാണ്.

പാൽ വില കൂടുന്നു, തീറ്റയും വിലകൂട്ടുന്നു

2019 സെപ്റ്റംബറിലാണ് ഒടുവിൽ പാലിനു 4 രൂപ കൂട്ടിയത്. അന്ന് അധികവിലയുടെ 83.75 ശതമാനവും ക്ഷീരകർഷകർക്കു നൽകുമെന്നാണു പ്രഖ്യാപിച്ചത്. അതുപ്രകാരം കർഷകന് അധികം ലഭിച്ചത് 3.35 രൂപയാണ്. എന്നാൽ ആ കാലവുമായി കണക്കാക്കുമ്പോൾ 50 കിലോയുള്ള ഒരു ചാക്കു കാലിത്തീറ്റയ്ക്കു വർധിച്ചത് ഏതാണ്ട് 200–250 രൂപയാണ്.

ഇപ്പോൾ മിൽമ പുറത്തിറക്കുന്ന രണ്ടു ബ്രാൻഡ് കാലിത്തീറ്റകൾക്കു ശരാശരി 1215 രൂപയും 1300 രൂപയുമാണു വില. ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ 400 ഗ്രാം കാലിത്തീറ്റയാണു വേണ്ടത്. അതു പ്രകാരം 10 ലീറ്റർ കറക്കുന്ന പശുവിനു കിലോയ്ക്ക് 24 രൂപ വച്ചു കണക്കാക്കിയാൽ കാലിത്തീറ്റയ്ക്കു മാത്രം 96 രൂപ വേണം. പശുവിന്റെ ശരീരസംരക്ഷണത്തിന് ഒന്നരക്കിലോ കാലിത്തീറ്റ അധികം നൽകണം. അതായത്, വീണ്ടും 36 രൂപയോളം ചെലവ്.

∙ പച്ചപ്പുല്ലോ വൈക്കോലോ ശരാശരി 20 കിലോ വേണം. കിലോയ്ക്ക് 3 രൂപ കൂട്ടിയാൽ 60 രൂപ.

∙ ഗുണമേന്മയുള്ള പാൽ ലഭിക്കാൻ കൃത്യമായ ഭക്ഷണരീതി അവലംബിക്കണം. കറവയില്ലാതെ സമയത്തു നല്ല തീറ്റ കൊടുത്തില്ലെങ്കിൽ കറവക്കാലത്ത് പാൽ ചുരത്തില്ല. പശുക്കളുടെ ആരോഗ്യം നിലനിർത്തുന്നതിനും കൂടുതൽ പാൽ ലഭിക്കുന്നതിനും കാലിത്തീറ്റ മാത്രം നൽകിയാൽ പോരാ. പിണ്ണാക്ക്, പൊടിയരിക്കഞ്ഞി, ചോളപ്പൊടി, ബീയർവെയ്‌സ്‌റ്റ് തുടങ്ങിയവയും കർഷകർ പശുക്കൾക്കു നൽകുന്നു. പച്ചപ്പുല്ല്, ശുദ്ധജലം എന്നിവയും സമൃദ്ധമായി നൽകണം. നല്ല കറവക്കാലം ആദ്യത്തെ മൂന്നു മാസമാണ്. പിന്നെ നാലു മാസം കറവ കുറയുന്നു. ഈ സമയത്തു നഷ്‌ടം സഹിച്ചാണു പശുക്കളെ വളർത്തുന്നത്.

ഇനി ശ്രദ്ധിക്കേണ്ടത് പശുവിന്റെ ആരോഗ്യം

ചെലവു നോക്കുമ്പോൾ പശുവളർത്തൽ വലിയ ലാഭമില്ല. അതിനൊപ്പം തന്നെയാണ് ഇടിത്തീയായി പശുക്കളുടെ രോഗങ്ങൾ. എത്ര മെച്ചപ്പെട്ട തീറ്റ നൽകിയാലും പശുവിനു രോഗങ്ങൾ വന്നാൽ പാലു കുറയും. പാൽ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൃത്യമായ പരിശോധനയില്ലാതെ പശുക്കൾ എത്തുന്നുണ്ട്. കേരളത്തിലെ പശുവാങ്ങൽ പദ്ധതികൾക്ക് അനുസരിച്ചു പശുക്കളെ ‘ഒപ്പിച്ചുകൊടുക്കുന്ന’ വലിയ ലോബി തന്നെ ഇതര സംസ്ഥാനങ്ങളിലുണ്ട്. കേരളത്തിലുള്ള പശുക്കൾ കൃത്യമായ വാക്സീനുകൾ, രോഗനിർണയം എന്നിവയെല്ലാം ലഭിച്ചു വളരുന്ന പശുക്കളാണെങ്കിലും പുറത്തു നിന്നു കൊണ്ടുവരുന്ന പശുക്കളുടെ കാര്യം കൃത്യമായി ഉറപ്പിക്കാൻ കഴിയില്ലെന്നു കർഷകർ പറയുന്നു.

രോഗങ്ങൾ പലതും

∙ ഒട്ടേറെ ബാക്ടീരിയൽ, വൈറസ് രോഗങ്ങൾ പശുവിനെ ബാധിക്കുന്നുണ്ട്. കുളമ്പുരോഗം. ഗോവസൂരി, എഫ്രിമെറൽ പനി, അന്ത്രാക്സ്, കുരലടപ്പൻ, കരിങ്കുറു, അകിടുവീക്കം, വിബ്രിയോസിസ്, ബേബി സിയോസിസ്, തൈലേറിയാസിസ്, അനാപ്ലാസ്മ, ക്ഷീരസന്നി തുടങ്ങി രണ്ടു ഡസനോളം രോഗങ്ങൾ പശുവിനെ ബാധിക്കുന്നുണ്ട്. ഉൽപാദനം കുറയുന്നതു മുതൽ പശുക്കളുടെ മരണം വരെ സംഭവിക്കാവുന്നതാണു രോഗങ്ങൾ. അതിർത്തിയിലെ 7 ചെക്ക്പോസ്റ്റുകൾ വഴി കടന്നുവരുന്ന പശുക്കളുടെ ആരോഗ്യം അവിടെ വച്ചു തന്നെ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് ഉറപ്പു വരുത്തിയാൽ വലിയ തോതിൽ രോഗികളായ പശുക്കൾ കടന്നുവരുന്നത് ഒഴിവാക്കാം. എന്നാൽ ചെക്ക്പോസ്റ്റുകളിൽ വെറ്ററിനറി ഡോക്ടർമാരെ നിയോഗിച്ചിട്ടില്ല.

∙ വലിയ വില കൊടുത്തു വാങ്ങിയ പശുക്കൾ രോഗം മൂലം വില കുറയുമ്പോൾ വിറ്റൊഴിക്കാൻ നിർബന്ധിതരാകും. വാങ്ങിയ വിലയുടെ പകുതി പോലും വില ലഭിക്കില്ല. രോഗം മൂലം പശുവിന്റെ പാൽകുറഞ്ഞാലും നഷ്ടം തന്നെയാണ്.

∙ ക്ഷീരമേഖലയ്ക്കു വലിയ പ്രാധാന്യം നൽകുന്നുവെന്നു പറയുമ്പോഴും അവയുടെ ആരോഗ്യകാര്യത്തിൽ വലിയ ജാഗ്രതയില്ല. ഏറെ കാലം മുൻപുള്ള സ്റ്റാഫ് പാറ്റേൺ തന്നെയാണ് ഇപ്പോഴും മൃഗസംരക്ഷണ വകുപ്പിന്. ആന മുതൽ കോഴിയെയും പൂച്ചയെയും ചികിത്സിക്കേണ്ടത് ഇവർ തന്നെയാണ്. ഇതിനു പുറമേയാണു വകുപ്പിലെ ജീവനക്കാർക്കു മറ്റു ജോലികളും നൽകുന്നത്. ക്ഷീരവികസന വകുപ്പിലും അധ്വാനമേറെയാണ്.

∙ വകുപ്പുകളുടെ ഏകോപനമില്ലായ്മ ക്ഷീരമേഖലയ്ക്കു വലിയ തിരിച്ചടിയാണ്. മൃഗസംരക്ഷണവകുപ്പും ക്ഷീരവികസനവകുപ്പും പല വിഷയങ്ങളിലും പല നിലപാടുകളാണു സ്വീകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നിലപാടും ഇവരുമായി ഒത്തുപോകില്ല.

നമുക്ക് വേണ്ടേ തനത് തീറ്റ രീതികൾ

കേരളത്തിലെ ക്ഷാമം പരിഹരിക്കാൻ പഞ്ചാബിൽ നിന്നു വൈക്കോൽ കൊണ്ടുവരാൻ ഒരുങ്ങുകയാണു ക്ഷീരവികസനവകുപ്പ്. സോയ, ചോളം ഉൾപ്പെടെയുള്ളവ നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് ഇവിടെ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നതിന്റെ ചെലവ് കൂടാനുള്ള കാരണം. എന്നാൽ, പരമ്പരാഗത സങ്കൽപത്തിനു വിരുദ്ധമായി നാട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു തീറ്റ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. കേരളത്തിൽ സുലഭമായ വാഴ, കൈതച്ചക്ക, മരച്ചീനി എന്നിവ ഉപയോഗിച്ചുള്ള കാലിത്തീറ്റ നിർമാണ സാധ്യതകൾ ആലോചിക്കാവുന്നതാണ്. തീറ്റപ്പുൽ വളർത്തലിനു നിലവിൽ തുടരുന്ന സഹായം ഇനിയും വർധിപ്പിക്കണം.‌‌‌‌‌

തീറ്റച്ചെലവ് കൂടുന്നുവെന്നതു യാഥാർഥ്യമാണ്. കുറച്ചു കാലം കാലിത്തീറ്റയ്ക്ക് 250 രൂപയുടെ കൂപ്പൺ നൽകി വില കുറയ്ക്കാൻ മി‍ൽമ ശ്രമിച്ചിരുന്നു. ഇപ്പോൾ ചാക്കിന് 70 രൂപ കുറച്ചു നൽകുന്നുണ്ട്. ഈ മാസം കൂടി അതു തുടരാനാണു തീരുമാനം. അതതു മേഖലാ യൂണിയനുകളോടു കാലിത്തീറ്റയുടെ വില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.മണി മിൽമ ചെയർമാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com