ADVERTISEMENT

ഒറ്റപ്പാലം∙ ശിവസേന ജില്ലാ സെക്രട്ടറിയായിരുന്ന കോതകുറുശി കിഴക്കേതിൽ പ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 7 എസ്ഡിപിഐ പ്രവർത്തകർക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപവീതം പിഴയും. ഇവരിൽ 2 പേർ ഈമാസം 18നു‍ പനമണ്ണ ചക്ക്യാവിൽ വിനോദ് വധക്കേസിൽ ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടവരാണ്.

പനമണ്ണ ആലിക്കൽ ഖാലിദ് (43), തൃക്കടീരി കീഴൂർ റോഡ് വളയങ്ങാട്ടിൽ മുഹമ്മദ് മുനീർ(30) കീഴൂർ റോഡ് കണക്കഞ്ചേരി അൻസാർ അഹമ്മദ് (36), അമ്പലവട്ടം പള്ളിപ്പടി തറയിൽ അബ്ദുൽ മനാഫ് (36), തൃക്കടീരി അത്തിക്കോടൻ വീട്ടിൽ യൂനസ് (35), പിലാത്തറ പുത്തൻപീടികയിൽ റഫീഖ്(പീക്കു റഫീഖ്-40), പനമണ്ണ അമ്പലവട്ടം പുത്തൻപുരയ്ക്കൽ ഫിറോസ് (44) എന്നിവരെയാണ് വധശ്രമക്കേസിൽ ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.സെയ്തലവി ശിക്ഷിച്ചത്.

പാലക്കോട് എയുപി സ്കൂൾ മാനേജർ കൂടിയായ പ്രസാദിനു നേരെ 2013 ഡിസംബർ 17നു രാത്രിയാണു കോതകുറുശി കവലയ്ക്കു സമീപം ആക്രമണമുണ്ടായത്. മാരകായുധങ്ങൾ ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഗുരുതരമായി പരുക്കേറ്റ പ്രസാദ് 10 ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീ‌‌‌ട് ശിവസേനയിൽ നിന്നു പിൻമാറിയ പ്രസാദ് സ്വയം രൂപീകരിച്ച ധർമ രക്ഷാസേന എന്ന സംഘടനയുടെ പ്രവർത്തനങ്ങളിലേക്കു വഴിമാറിയിരുന്നു. കേസിൽ വിചാരണ നേരിട്ട 7 പേർക്കും ശിക്ഷ വിധിച്ചതായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഹരി അറിയിച്ചു.

വധശ്രമത്തിനു വിധിച്ച 10 വർഷം കഠിനതടവിനു പുറമേ, അക്രമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി 10വർഷംകൂടി തടവു വിധിച്ചിട്ടുണ്ട്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അതേസമയം, വധശ്രമക്കേസിൽ‍ പ്രതികളായിരിക്കെ, 2020ൽ പനമണ്ണ ചക്ക്യാവിൽ വിനോദ് (32) കൊല്ലപ്പെട്ട കേസിലും ഉൾപ്പെട്ടതോടെ ഒളിവിൽപോയ എലിയപ്പറ്റ നമ്പീറ്റുകളം അബ്ബാസ് (38), ഏനാത്ത് മുഹമ്മദ് ഷാഫി (36), പനമണ്ണ തറയിൽ ഇല്യാസ് (35) എന്നിവർ വിചാരണ നേരിടാനുണ്ട്.

അബ്ദുൽ മനാഫും അൻസാർ അഹമ്മദുമാണ് 9 ദിവസത്തിനിടെ രണ്ടു കേസുകളിൽ  കഠിനതടവിനു ശിക്ഷിക്കപ്പെട്ടവർ. സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന  വി.എസ്.ദിനരാജ്, കെ.എം.ദേവസ്യ, കെ.ജി.സുരേഷ്, എം.വി.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രസാദിനെ ആക്രമിച്ച കേസിന്റെ അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com