ADVERTISEMENT

പാലക്കാട് ∙ ചെറാട് കുമ്പാച്ചി മല കൂടാതെ ജില്ലയിൽ ആളുകൾ കയറാൻ സാധ്യതയുള്ള എല്ലാ മലമ്പ്രദേശങ്ങളിലും വാച്ചർമാരെ നിയോഗിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. മലമുകളിലും പരിസരത്തും പ്രദേശവാസികളുടെ സഹായത്തോടെ നിരീക്ഷിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും നീക്കമുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിച്ചാൽ ലഭിക്കുന്ന ശിക്ഷകൾ ഉൾപ്പെടുത്തി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. മലമ്പുഴയിലെ കുമ്പാച്ചി മല, കോഴി മല, എലിച്ചിരം മല എന്നിവിടങ്ങളിൽ ഇന്നലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

വനഭൂമിയിലേക്കു പ്രവേശിക്കുന്ന ആദിവാസികൾ അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണു തീരുമാനം. കുമ്പാച്ചി മലയുടെ അടിവാരത്ത് ഇന്നലെ എത്തിയ വ്ലോഗർമാർ ഉൾപ്പെടെയുള്ളവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇവരെ ബാബുവിന്റെ വീട്ടിലേക്കു പോകാനും അനുവദിച്ചില്ല. മലമ്പുഴ കാണാനെത്തുന്ന ഒട്ടേറെ സന്ദർശകരും കുമ്പാച്ചി മലയിലേക്കു വരുന്നുണ്ട്. ഇവരെയും കടത്തിവിടില്ല. ട്രെക്കിങ്ങിനു ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി പരിശോധിച്ച ശേഷമേ അനുമതി നൽകുകയുള്ളൂ. ഇവരുടെ കൈവശം സുരക്ഷിത ഉപകരണങ്ങളുണ്ടെന്നും ഉറപ്പാക്കും. ധോണി, മീൻവല്ലം, അനങ്ങൻ മല തുടങ്ങി ഇക്കോ ടൂറിസം മേഖലകളിൽ മാത്രമേ ട്രക്കിന് അനുമതിയുള്ളൂ. വനംവകുപ്പിന്റെ അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്നതും മല കയറുന്നതും ശിക്ഷാർഹമാണ്.

അനുമതി നിർബന്ധം

വാളയാർ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന കുമ്പാച്ചി മലയുടെ വിവിധ ഭാഗങ്ങളിൽ പുലിയുടെയും ആനയുടെയും സാന്നിധ്യമുള്ളതായി നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പറയുന്നു. വനമേഖലയുടെ സംരക്ഷണം മുൻനിർത്തിയും പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയും വനമേഖലയിലേക്ക് പ്രവേശനാനുമതി നൽകാൻ വനം വകുപ്പ് തയാറാകാറില്ല. എന്നാൽ വിനോദ സഞ്ചാരം മുൻനിർത്തി ചില വനപ്രദേശങ്ങളിൽ വനം വകുപ്പിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാറുണ്ട്. വന്യമൃഗങ്ങളുടെ ശല്യമില്ലാത്ത സുരക്ഷിതമായ ഭാഗങ്ങളാണെങ്കിൽ പോലും വനം വകുപ്പ് നിയോഗിക്കുന്ന വാച്ചറുടെയോ ഗൈഡിന്റെയോ ഒപ്പമല്ലാതെ ട്രക്കിങ് ഉൾപ്പെടെ അനുവദിക്കാറില്ല.

ജില്ലയിൽ വിവിധ ഭാഗങ്ങളിലായി അറുപതോളം വനപ്രദേശങ്ങളിൽ ഇത്തരത്തിൽ അനുമതിയോടു കൂടി ട്രക്കിങ് നടത്താ‍ൻ പൊതുജനങ്ങൾക്ക് പ്രവേശനം നൽകാറുണ്ട്. അതത് വനമേഖലയുടെ ചുമതലയുള്ള ഡിഎഫ്ഒ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകുക. ഇതുകൂടാതെ സിനിമാ ചിത്രീകരണത്തിനും മറ്റുമായും വനമേഖലയിൽ അനുമതി നൽകുന്ന പതിവുണ്ട്. എന്നാൽ ഇവരെ ഉൾവനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ബാബു കുമ്പാച്ചി മലയിൽ കുടുങ്ങിയതിനു പിന്നാലെ ആ ഭാഗത്തേക്ക് വിനോദ സ‍ഞ്ചാരികളുടെയും മറ്റും തള്ളിക്കയറ്റമുണ്ടാകുമെന്ന് അറിയാവുന്ന വനം വകുപ്പ്, ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മൊഴിയെടുത്തു; കുമ്പാച്ചിയിൽ കർശന നിയന്ത്രണം

വാളയാർ റേഞ്ച് ഓഫിസർ ആഷിഖ് അലിയുടെ നേതൃത്വത്തിലാണ് ബാബുവിന്റെ മൊഴിയെടുത്തത്. ബാബുവിനെയും കുടുംബാംഗങ്ങളെയും കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണു കേസെടുത്തത്. 7ന് ഉച്ചയോടെ മലയിൽ കുടുങ്ങിയ ബാബുവിനെ 9നു രാവിലെയാണു സൈന്യം രക്ഷിച്ചത്.   കുമ്പാച്ചി മലയിലേക്ക് അനധികൃതമായി ആളുകൾ കയറിയാൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രിമാരായ കെ.രാജൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇവിടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കാൻ ജില്ലാ കലക്ടർ കൺവീനറായ സമിതി രൂപീകരിക്കും. ആദിവാസികൾക്ക് ഇളവുണ്ടോ എന്നു പരിശോധിക്കും. നിയന്ത്രണങ്ങളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കലക്ടറെ ചുമതലപ്പെടുത്തി. പ്രദേശത്ത് വനംവകുപ്പു നിയന്ത്രണമേർപ്പെടുത്തി.

തന്റെ മകൻ കുറ്റകൃത്യമാണു ചെയ്തതെങ്കിൽ നടപടിയെടുക്കണമെന്നു ബാബുവിന്റെ മാതാവ് നിലപാട് എടുത്തതിന്റെ പശ്ചാത്തലത്തിലാണു നടപടി. സമൂഹത്തിനു മാതൃകയായ നിലപാടാണു ബാബുവിന്റെ മാതാവു കൈക്കൊണ്ടത്. തന്റെ മകനെ മാതൃകയാക്കി ആരും നിയമലംഘനം നടത്തരു തെന്നാണ് അവരുടെ നിലപാട്.– മന്ത്രി എ.കെ.ശശീന്ദ്രൻ 

ബാബുവിന്റെ വിഷയത്തിൽ സമൂഹ മാധ്യങ്ങൾ ഉൾപ്പെടെ നടത്തിയത് അതിരു കവിഞ്ഞ പ്രചാരണമാണ്. അതു തെറ്റായിപ്പോയി. വിഷയത്തിൽ സർക്കാർ സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കാനല്ല, മറിച്ച് സമൂഹത്തിലുണ്ടായ തെറ്റായ ധാരണ മാറ്റാനാണിത്. സംഭവത്തിനു ശേഷം ഹീറോ പരിവേഷം ലഭിച്ച ബാബുവിന് വലിയ പ്രോത്സാഹനമാണുണ്ടായത്. ഇതു മറ്റുള്ളവർക്കു പ്രചോദനമായി. – എ. പ്രഭാകരൻ എംഎൽഎ

ബാബു അനുമതിയില്ലാതെ മല കയറിയതു തെറ്റാണ്. കേസെടുക്കുന്നതാണു നല്ലത്. അല്ലെങ്കിൽ മറ്റുള്ളവർ മല കയറി അപകടം ക്ഷണിച്ചുവരുത്തും. – റഷീദ (ബാബുവിന്റെ മാതാവ്) 

കേസെടുത്തതിൽ സങ്കടമില്ല. മറ്റുള്ളവർ അനുകരിക്കാൻ ശ്രമിക്കാതിരിക്കാനാണു നടപടി. ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി വ്യക്തമാക്കിത്തന്നു. – ആർ.ബാബു 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com