ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കഥകളി അഭ്യസിപ്പിച്ചിരുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമായിരുന്ന വെള്ളിനേഴി ഗവ.ഹൈസ്കൂളിലെ ആദ്യ മദ്ദളം അധ്യാപകനെയും മേളവിദഗ്ധൻ എന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി പെൻഷൻ പറ്റിയ ആദ്യ മദ്ദളാചാര്യനെയുമാണു കലാമണ്ഡലം ദാമോദരൻനായരുടെ വിയോഗത്തോടെ കലാലോകത്തിനു നഷ്ടമായത്. വെള്ളിനേഴി ഞാളാകുർശ്ശി തെങ്ങിൻതോട്ടത്തിൽ വീട്ടിൽ ഓപ്പത്ത് നാരായണൻനായരുടെയും കുഞ്ഞിമാളു അമ്മയുടെയും മകനായി 1929ലാണു ദാദോരൻനായരുടെ ജനനം. കഥകളി ആചാര്യൻ ഡോ.കലാമണ്ഡലം രാമൻകുട്ടിനായരുടെ അനുജനാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 15-ാം വയസ്സിൽ ചെർപ്പുളശ്ശേരി വാൽപറമ്പിൽ കുഞ്ഞൻനായർ ആശാന്റെ ശിക്ഷണത്തിലായിരുന്നു ഹരിശ്രീ. തിരുവില്വാമല ശ്രീരാമ ക്ഷേത്രസന്നിധിയിൽ അരങ്ങേറ്റം നടത്തി. കേരള കലാമണ്ഡലത്തിൽ കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാളുടെ ശിക്ഷണത്തിൽ കഥകളി മദ്ദളം സ്വായത്തമാക്കി. പിന്നീട്, കലാമണ്ഡലത്തിലെ മദ്ദളരംഗത്തെ ചക്രവർത്തി വെങ്കിച്ചസ്വാമിയുടെ കീഴിൽ 3 വർഷത്തെ ശിക്ഷണവും. 1950ൽ പട്ന കലാമന്ദിരത്തിൽ വാദ്യവിഭാഗം ആശാനായി. ഇക്കാലത്ത് കലാമണ്ഡലം പത്മനാഭൻനായരൊന്നിച്ചു ശാന്താറാവുവിന്റെ കൂടെ ഉത്തർപ്രദേശിൽ കാശിയുൾപ്പെടെ പര്യടനം നടത്തി. 

1957ൽ വെള്ളിനേഴി ഗവ.ഹൈസ്കൂളിൽ കഥകളി പരിശീലനവിഭാഗം ആരംഭിച്ചപ്പോൾ മദ്ദളവിഭാഗം അധ്യാപകനായി. തുടർന്ന് 27 വർഷത്തെ സേവനത്തിനു ശേഷം 1984 ജൂൺ 30നു വിരമിച്ചു. ഒട്ടേറെ കലാകാരന്മാരുടെ തലമുറകളിലൂടെ 300 കൊല്ലത്തെ മദ്ദളവാദന പാരമ്പര്യമുള്ള കുടുംബമാണു ദാമോദരൻനായരുടേത്. ഗുരുവായൂരിലെ കൃഷ്ണനാട്ടരംഗത്തെ മദ്ദളവിദഗ്ധൻ ഗുരുവായൂർ ഹരികൃഷ്ണൻ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. വിപുലമായൊരു ശിഷ്യപ്രശിഷ്യ സമ്പത്ത് വേറെയുമുണ്ട്. 

തൃശൂർ ആകാശവാണിയിൽ ശുദ്ധമദ്ദളകേളി എന്ന പരിപാടി ദാമോദരൻനായർ അവതരിപ്പിച്ചിരുന്നു. വള്ളുവനാടൻ കളിയരങ്ങുകളിലെ സജീവസാന്നിധ്യമായിരുന്നു ദാമോദരൻനായർ. കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ സ്മാരക ട്രസ്റ്റിന്റെ വെങ്കിച്ചസ്വാമി പുരസ്കാരം, വെള്ളിനേഴി പഞ്ചായത്തിന്റെ നിവാപം ഗ്രാമകലാപുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കെ.പ്രേംകുമാർ എംഎൽഎ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, വാർഡംഗം സി.ജലജ, കഥകളി ആചാര്യനും സഹപ്രവർത്തകനുമായ കലാമണ്ഡലം കെ.ജി.വാസുദേവൻ ഉൾപ്പെടെ ഒട്ടേറെപ്പേർ ഞാളാകുർശ്ശിയിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com