ചക്കക്കാലം വൈകി; ‘മധുരം കുറഞ്ഞു വിപണി’
Mail This Article
പത്തിരിപ്പാല ∙ കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തവണ വിപണി നഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചക്കയും. വിഷരഹിതമായ പോഷകസമൃദ്ധമായ ചക്കകൾ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതോടെയാണ് ചക്കയ്ക്ക് ആവശ്യക്കാർ ഏറിയത്. ചക്ക കൊണ്ടുള്ള ഐസ്ക്രീം മുതൽ അച്ചാർ വരെ വിപണിയിൽ ഇടം നേടിയെങ്കിലും നാട്ടിൻ പുറങ്ങളിൽ ഇത്തവണ ചക്കയുടെ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ നല്ല വില ലഭിച്ചിരുന്നു. എന്നാൽ മഴ നേരത്തെ ആയതിനാൽ മൂത്ത ചക്കകൾ വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
വിഷു കാലത്ത് കിലോ ഗ്രാമിന് 30-40 രൂപയ്ക്കു വിറ്റിരുന്ന ചക്കകൾ മഴ പെയ്തതോടെ ആവശ്യക്കാർ കുറഞ്ഞതായി വർഷങ്ങളായി മങ്കരയിൽ ചക്ക വിൽക്കുന്ന കണ്ണമ്പരിയാരം പുന്നേക്കാട് വീട്ടിൽ പാറു (65) പറഞ്ഞു. സംസ്ഥാന പാതയോരത്ത് കൂട്ടിയിട്ട ചക്കകൾ തേടി ദീർഘദൂര യാത്രക്കാരും പരിസരവാസികളും പതിവായി എത്താറുണ്ട്. ചക്ക ഉൽപാദനവും വളർച്ചയും കുറഞ്ഞതോടെ ചെറിയ ചക്കകൾ വിറ്റഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. 50രൂപ മുതൽ 150 വരെ വലുപ്പം അനുസരിച്ചാണു പാറുവിന്റെ വിൽപന.
2 ആഴ്ചയായി കച്ചവടം കുറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ പാറു പണിയില്ലാതാകുമ്പോൾ പരിസര പ്രദേശങ്ങളിൽ നിന്നു യുവാക്കളുടെ സഹായത്തോടെയാണ് ചക്ക വാങ്ങി വിൽക്കുന്നത്. മഴ ആരംഭിച്ചതിനാൽ ചക്കയിൽ വെള്ളം കയറുന്നതോടെ വിൽപന വീണ്ടും കുറയും. കാലം തെറ്റിയ മഴ ചക്കയുടെ വളർച്ചയെയും വിപണിയെയും ബാധിച്ചതായി പാറു പറയുന്നു.