ഡോക്ടർമാരില്ല, ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചു
Mail This Article
മണ്ണാർക്കാട്∙ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരില്ല, പ്രസവ വാർഡ് പൂട്ടി. നിലവിലുണ്ടായിരുന്ന ഡോക്ടർമാരെ സ്ഥലം മാറ്റുകയും പകരം നിയമിച്ച ഡോക്ടർമാർ അവധിയിൽ പോവുകയും ചെയ്തതാണ് പ്രതിസന്ധിയായത്. ഇതോടെ താലൂക്ക് ആശുപത്രിയെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു സാധാരണക്കാർ വെട്ടിലായി. പന്ത്രണ്ട് വർഷമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചുവന്നിരുന്ന ഡോ. എസ്.കൃഷ്ണനുണ്ണി, ഡോ. ദീപിക, അനസ്തീസിയ വിഭാഗം ഡോക്ടർ സലീന എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കോട്ടയം കുമരകത്തു നിന്നുള്ള ഡോ.കല, ആലപ്പുഴയിൽ നിന്നുള്ള ഡോ. ദിവ്യ ഗോപിനാഥ് എന്നിവരെയാണ് പകരം നിയമിച്ചിരുന്നത്. എന്നാൽ ഇവർ നീണ്ട അവധിയിൽ പോയതോടെ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരില്ലാതായി. താലൂക്ക് ആശുപത്രിയെ ആശ്രയിച്ചിരുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. പരിശോധനയ്ക്ക് എത്തുന്ന ഗർഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. പ്രസവത്തിനും ജില്ലാ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
അട്ടപ്പാടിയിലെ ആദിവാസികൾ ഉൾപ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാർ ആശ്രയിക്കുന്നത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയെയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ വൻതുക നൽകാൻ കഴിയാത്തവരാണ് താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നത്. പ്രസവ വാർഡ് അടച്ചതോടെ പ്രതിസന്ധിയിലായത് ഇവരാണ്. ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്നത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ്.