‘അഭ്യാസമിറക്കിയാൽ’ ഇനി പണികിട്ടും; വാഹന റേസിങ്ങുകൾ നിരോധിച്ചു കലക്ടർ ഉത്തരവിറക്കി
Mail This Article
പാലക്കാട് ∙ സംസ്ഥാന സർക്കാരിന്റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ നടത്തുന്ന എല്ലാവിധ മോട്ടർ വാഹന റേസിങ്ങുകളും നിരോധിച്ചു ജില്ലാ കലക്ടർ ഉത്തരവിറക്കി. ഒപ്പം അനധികൃത മത്സരയോട്ടവും അഭ്യാസപ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ അധികൃതമായി വാഹനങ്ങളുടെ മത്സരയോട്ടവും അഭ്യാസ പ്രകടനങ്ങളും ഓഫ് റോഡ് റേസുകളും സംഘടിപ്പിക്കുന്നതായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണു ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ നടപടി.
∙ ഇത്തരം മത്സരങ്ങൾക്കു സമൂഹമാധ്യമങ്ങളിലും മറ്റും സ്വീകാര്യത ലഭിക്കുകയും ഇതിൽ ആകൃഷ്ടരായി ഒട്ടേറെപ്പേർ മുൻകരുതൽ പോലും ഇല്ലാതെ മത്സരയോട്ടങ്ങളിൽ പങ്കെടുക്കുകയും അതുവഴി അപകടങ്ങൾ വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
∙ പൊതുനിരത്തുകളിൽ മത്സരയോട്ടം നടത്തുന്നതു ഇതര യാത്രക്കാരുടെ സുരക്ഷ കൂടി അപകടത്തിലാക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണു നടപടി.
റേസിങ് മത്സര സ്വാധീനം വാഹനം ഓടിക്കുന്നതിലും
റേസിങ് മത്സരങ്ങളുടെ സ്വാധീനത്തിൽ പെട്ട് റോഡ് സുരക്ഷയ്ക്കു വിഘാതമായ വിധത്തിൽ പൊതുനിരത്തുകളിൽ വാഹനം ഓടിക്കുന്ന പ്രവണത വർധിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് അതീവ അപകട സാഹചര്യങ്ങൾക്ക് ഇടയാക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടർ വെഹിക്കിൾ നിയമപ്രകാരം ഇത്തരം അനധികൃത റേസിങ് ഉൾപ്പെടെ ജില്ലയിൽ നിരോധിച്ചു കലക്ടർ ഉത്തരവിറക്കിയത്.