മുള്ളത്തുപാറ വളവ് വീണ്ടും വില്ലനായി; മിനി ബസും ലോറിയും ഇടിച്ച് 28 പേർക്കു പരുക്ക്
Mail This Article
തച്ചമ്പാറ∙ ദേശീയപാതയിൽ തച്ചമ്പാറ മുള്ളത്തുപാറയിൽ വനം വകുപ്പിന്റെ മിനി ബസും ലോറിയും ഇടിച്ച് അപകടം. വനം വകുപ്പിന്റെ ട്രെയിനികൾ ഉൾപ്പെടെ 28 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. വാളയാറിലെ ഫോറസ്റ്റ് കോളജിലെ ട്രെയിനികൾ സഞ്ചരിച്ച മിനി ബസും തേങ്ങ കയറ്റി എതിരെ വന്ന ലോറിയും ഇടിച്ചാണ് അപകടം. അപകടത്തിൽപെട്ട ലോറി റോഡിനു നടുവിൽ മറിഞ്ഞു. ബസ് ബാരിക്കേഡിൽ ഇടിച്ചു നിന്നു. നാട്ടുകാരും പൊലീസുമാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ട്രെയിനികളായ ആലത്തൂർ കല്ലംകുളം മനു (31), വാളയാർ എസ്എഫ്ടിഐയിലെ സനൽ (30) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും ത്യാഗരാജ്, അശ്വതി, സുചിത്ര, അനൂപ്, ഷിജു, ജെറിൻ, സനൽകുമാർ, ആൽബിൻ, രാകേഷ്, ക്രിസ്റ്റി, സുമിത, അയ്യപ്പദാസ് മോഹനൻ, സന്തോഷ്, എസ്.ഷിജു, സാരംഗ്, വടിവേൽ, അഖിൽ, അഭിഷേക്, അസദുദ്ദീൻ, അഭിജിത്, ജയേഷ്, നജ്മുദ്ദീൻ, അനൂപ് ടി.ജോൺ, സി.പി.അനൂപ്, ജോസ് ആന്റണി, വിഷ്ണു എന്നിവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരുക്കു സാരമുള്ളതല്ല. വാളയാറിൽ നിന്നു നിലമ്പൂരിലേക്കു പോകുകയായിരുന്നു വനം വകുപ്പിന്റെ വാഹനത്തിലുള്ളവർ. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയിൽ നിന്ന് ഓയിൽ ഒഴുകി റോഡിൽ പരന്നു. ദേശീയപാതയിൽ മുള്ളത്തുപാറ വളവ് സ്ഥിരം അപകടമേഖലയാണ്.