ലീഗൽ സർവീസസ് അതോറിറ്റി ലോക് അദാലത്ത്; 3607 കേസുകൾ തീർപ്പാക്കി
Mail This Article
പാലക്കാട്∙ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മജിസ്ട്രേറ്റ് കോടതിയിൽ സംഘടിപ്പിച്ച ലോക് അദാലത്തിൽ കൂടുതലെത്തിയത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകൾ. മോട്ടർ ആക്സിഡന്റ് ക്ലെയിം കേസുകളും കോടതി വ്യവഹാരത്തിനെത്തും മുൻപുള്ള(പ്രീ ലിറ്റിഗേഷൻ) കേസുകളും പെറ്റി കേസുകളുമായി ആകെ 3607 കേസുകൾ തീർപ്പാക്കി. വാഹനാപകട നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ട് 337 കേസുകളാണ് അദാലത്തിൽ തീർപ്പാക്കിയത്.
അണ്ടർ വാല്യുവേഷൻ സംബന്ധിച്ച 113 കേസുകളും തീർപ്പാക്കി. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 5.41 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചു. വിവിധ കേസുകളിൽ നഷ്ടപരിഹാരമായി ആകെ 14.76 കോടി രൂപ വിധിക്കുകയും ചെയ്തു. സെറിബ്രൽ പാഴ്സി ബാധിച്ച മകളുമായി താമസിക്കുന്ന രക്ഷിതാവും അണ്ടർ വാല്യുവേഷൻ സംബന്ധിച്ച പരാതിയുമായെത്തിയിരുന്നു. ചിറ്റൂരിൽ നിന്നെത്തിയ രക്ഷിതാവിന് അദാലത്ത് തുണയായി. കേസ് ഒത്തുതീർപ്പായതിന്റെ സമാധാനത്തിലാണ് ഇവർ മടങ്ങിയത്.
മജിസ്ട്രേറ്റ് കോടതികളിൽ പ്രത്യേക സിറ്റിങ്ങിലൂടെ 2,946 പെറ്റി കേസുകൾ തീർപ്പാക്കി. സർക്കാരിന് പിഴ ഇനത്തിൽ 68ലക്ഷം രൂപ ലഭിച്ചു. ദേശസാത്കൃത സ്വകാര്യ ബാങ്കുകൾ അടക്കമുള്ള വായ്പ പരാതിയിൽ 8.26 കോടി രൂപ തിരിച്ചടവായി ലഭിച്ചു. എംഎസിടി കേസുകൾ, സിവിൽ കേസുകൾ, വിവാഹമോചനം ഒഴികെയുള്ള കുടുംബ തർക്കങ്ങൾ, വിചാരണ ഒഴിവാക്കാവുന്നതിനും ഒത്തു തീർപ്പിനു സാധ്യതയുള്ളതുമായ ക്രിമിനൽ കേസുകൾ, മണി റിക്കവറി കേസുകൾ എന്നിവ ഉൾപ്പെടെയുള്ള കേസുകളാണ് പരിഗണിച്ചത്. ജില്ലയിലെ വിവിധ കോടതികളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്തുന്നതിനു മുൻപുള്ള തർക്കങ്ങളും അദാലത്തിൽ പരിഗണിച്ചു. ജില്ലാ ജഡ്ജി ഡോ.ബി.കലാം പാഷ, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വി.ജി. അനുപമ എന്നിവർ നേതൃത്വം നൽകി.