1893ൽ ബ്രിട്ടിഷ് കാലത്ത് നിർമിച്ച പട്ടാമ്പി പൊലീസ് സ്റ്റേഷൻ കെട്ടിടം നവീകരിക്കുന്നു
Mail This Article
പട്ടാമ്പി ∙ പഴമയുടെ പ്രതാപം നിലനിർത്തി പട്ടാമ്പി പൊലീസ് സ്റ്റേഷൻ കെട്ടിടം മോടി പിടിപ്പിക്കും. 1893ൽ ബ്രിട്ടിഷ് കാലത്ത് സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന പൊലീസ് സ്റ്റേഷൻ കെട്ടിടമാണിത്. മുഹമ്മദ് മുഹസിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് സ്റ്റേഷൻ കെട്ടിട നവീകരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചത്.പൊലീസ് റിക്രിയേഷൻ സെന്ററായാണ് പഴയ കെട്ടിടം ഉപയോഗിക്കുന്നത്. പൊലീസ് സ്റ്റേഷൻ കന്റീൻ പ്രവർത്തിക്കുന്നതും ഇവിടെയാണ്. മുഹമ്മദ് മുഹസിൻ എം എൽ എ നവീകരണ നിർമാണോദ്ഘാടനം നിർവഹിച്ചു.
നഗരസഭ അധ്യക്ഷ ഒ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ ടി.പി. ഷാജി, സ്ഥിരം സമിതി അംഗം പി. വിജയകുമാർ, സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐ. ബിന്ദു ലാൽ, ട്രാഫിക് എസ്ഐ ഗോപിനാഥൻ, പൊലീസ് അസോസിയേഷൻ ഭാരവാഹി കൃഷ്ണൻ, പൊലീസ് അസോസിയേഷൻ പ്രതിനിധികളായ സുരേഷ്, വിനേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ അനുമോദിച്ചു. സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.