വിടവാങ്ങിയത് മണ്ണാർക്കാടിന്റെ പ്രിയപ്പെട്ട ‘മാഷ്’
Mail This Article
മണ്ണാർക്കാട്∙ 'മാഷ്' എന്ന് പറഞ്ഞാൽ മണ്ണാർക്കാട്ടുകാർക്ക് ടി.ശിവദാസ മേനോനാണ്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും അതിൽ മാറ്റമില്ല. 1957 മുതൽ 79 വരെ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിന്റെ പ്രധാന അധ്യാപകനായാണ് മണ്ണാർക്കാട്ടുകാരുടെ മാഷായത്. ജന്മനാടായ മണ്ണാർക്കാടിനെയും കെടിഎം ഹൈസ്കൂളിനെയും അവസാന കാലം വരെ മാഷ് മനസ്സിൽ സൂക്ഷിച്ചിരുന്നു. ഇത്തവണ എസ്എസ്എൽസി ഫലം വന്ന അന്ന് രാവിലെ മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമനെ വിളിച്ചു ചോദിച്ചു 'എടോ റിസൽറ്റ് എന്താവും' എന്ന്. കുഴപ്പമില്ല നല്ല വിജയശതമാനം ഉണ്ടാകുമെന്ന് മറുപടി പറഞ്ഞു.
ഫലം വന്ന ശേഷം വീണ്ടും വിളിച്ചു വിശദമായി ഫലത്തെ കുറിച്ചന്വേഷിച്ചു. പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ മണ്ണാർക്കാടിനെക്കുറിച്ചൊരു പരാമർശം കണ്ടാൽ ഉടൻ വിളിച്ച് അന്വേഷിക്കുന്ന രീതിയായിരുന്നു മേനോന്. 2017ജൂൺ 17ന് മണ്ണാർക്കാട് റൂറൽ ബാങ്കിൽ എത്തിയ മേനോൻ സഹപ്രവർത്തകരായിരുന്ന അധ്യാപകരോടും മറ്റും ഒപ്പം ഏറെ നേരം ചെലവഴിച്ചു. തനിക്ക് അഞ്ച് വയസ്സ് കുറഞ്ഞു എന്നും ഇടയ്ക്ക് വരാമെന്നും പറഞ്ഞാണ് തിരിച്ചു പോയത്.
22 വർഷം മണ്ണാർക്കാട്ടുകാരുടെ ഗുരുനാഥനായ അദ്ദേഹത്തിന് ആയിരക്കണക്കിനു ശിഷ്യൻമാരുണ്ട് മണ്ണാർക്കാട്ട്. മണ്ണാർക്കാട്ടെ പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം അതേക്കുറിച്ച് പറയാറുമുണ്ട്. മാഷിന്റെ വിയോഗത്തിലൂടെ മണ്ണാർക്കാട്ടുകാർക്ക് നഷ്ടമായത് സ്വന്തം ഗുരുനാഥനെയാണ്.