അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി ശ്രീകണ്ഠൻ എംപി
Mail This Article
ഒറ്റപ്പാലം∙ റോഡപകടങ്ങളിലേക്ക് എത്തിനോക്കിയ ശേഷം മുഖംതിരിച്ചു പോകുന്ന വാഹന യാത്രികരുടെ മനോഭാവത്തിന് മാറ്റം വന്നില്ലെന്നതിനു വീണ്ടുമൊരു നേർസാക്ഷ്യം. ചൊവ്വാഴ്ച രാത്രി കൂനത്തറയ്ക്കടുത്ത് കുളപ്പുള്ളി-പാലക്കാട് പാതയിൽ ചോരയൊലിച്ചു കിടന്നിരുന്ന യുവാവിനെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചതു വി.കെ.ശ്രീകണ്ഠൻ എംപി.
കരിങ്കൽ പണിക്കാരനായ കൂനത്തറ വാഴത്തൊടി പടിഞ്ഞാറേതിൽ അഭിലാഷാണ് (35) ഇരുചക്രവാഹനം ഓടിച്ചു പോകുന്നതിനിടെ അപകടത്തിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കാനുള്ള സഹായത്തിനു കൈനീട്ടിയ വാഹനങ്ങൾ ഭൂരിഭാഗവും നിർത്താതെ പോയി, ചിലർ നിസ്സഹായരായി.
പരുക്കേറ്റ യുവാവ് രക്ഷാപ്രവർത്തനം കാത്തു റോഡിൽ കിടപ്പു തുടരുമ്പോഴാണു ഷൊർണൂരിൽ നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന എംപി സ്ഥലത്തെത്തിയത്. ഇതിനിടെ ഇതുവഴി വന്നിരുന്ന ഒറ്റപ്പാലം തോട്ടക്കര സ്വദേശി എം.ബാബുരാജ് സന്മനസ്സ് കാണിച്ചു തന്റെ കാർ നിർത്തിയെങ്കിലും യുവാവിനെ എംപി തന്റെ കാറിലേക്കു കയറ്റി. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാകുന്നതുവരെ, എംപി ഒരുമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു.
യുവാവിനെ പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്തു താൻ എത്തുമ്പോൾ യുവാവിനു ചുറ്റും ഓടിക്കൂടിയവരായി അൻപതോളം പേരുണ്ടായിരുന്നെന്നു ശ്രീകണ്ഠൻ പറഞ്ഞു. അഭിലാഷിന്റെ ഇരുചക്ര വാഹനം റോഡിൽ തെന്നി വീണതാണോ, ഏതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന കാര്യം അന്വേഷണത്തിലാണെന്നു ഷൊർണൂർ പൊലീസ് അറിയിച്ചു.