തൃപ്പാളൂരിൽ 2 സ്ഥാപനങ്ങൾ കുത്തിത്തുറന്നു കവർച്ച
Mail This Article
ആലത്തൂർ ∙ തൃപ്പാളൂർ ജംക്‌ഷനിലെ രണ്ടു സ്വകാര്യ നെറ്റ്‌വർക് സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 3 ലക്ഷത്തോളം രൂപയും ഇലക്ട്രിക് ഉപകരണങ്ങളും കവർന്നു. ദേശീയപാതയിൽ തൃപ്പാളൂർ ജംക്‌ഷനിലെ ആശിർവാദ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഫ്ലിപ്കാർട്, ആമസോൺ കമ്പനികളുടെ വിതരണ ഏജൻസിയായ ഗോലെറ്റ് നെറ്റ്‌വർക് പ്രൈവറ്റ് ലിമിറ്റഡ്, ഇ കോം എക്സ്പ്രസ് എന്നീ സ്ഥാപനങ്ങളുടെ പൂട്ടു പൊളിച്ചാണു കവർച്ച. ഗോലെറ്റിൽ നിന്ന് 1,90,000 രൂപയാണു കവർന്നത്.
അലമാര കുത്തിത്തുറന്നു ലോക്കറിൽ ഉണ്ടായിരുന്ന പണമാണ് എടുത്തത്. ലോക്കർ അതേപടി കൊണ്ടുപോയിട്ടുണ്ട്. ഇ കോം എക്സ്പ്രസിന്റെ ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്നാണ് 90,000 രൂപ മോഷ്ടിച്ചത്. സിസിടിവി റിക്കോർഡറായ ഡിവിആറും എടുത്തുകൊണ്ടു പോയി. അടുത്തടുത്ത മുറികളിലാണ് ഈ രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. സിസിടിവിയിൽ രണ്ടു പേരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്.
പാലക്കാട് ഇവരുടെ ഓഫിസിൽ മുൻപു നടന്ന മോഷണങ്ങളുടെ പിറകിലും ഇവരാണെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ആലത്തൂർ ഇൻസ്പെക്ടർ ജെ.മാത്യു, പ്രിൻസിപ്പൽ എസ്ഐ എം.ആർ.അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി. പാലക്കാട് നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയിരുന്നു. കഴിഞ്ഞ രാത്രി 12നും 4നും ഇടയ്ക്കുള്ള സമയത്താണു മോഷണം നടന്നതെന്നു പൊലീസ് പറഞ്ഞു. എസ്ഐ എം.ആർ.അരുൺകുമാറിനാണ് അന്വേഷണച്ചുമതല.