ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സംഭവം: പ്രതികളെ പിടികൂടാൻ അന്വേഷണ സംഘം കേരളത്തിലേക്ക്
Mail This Article
ഈറോഡ്∙ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായ രണ്ട് പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കു പുറപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി ഷരീഫിനെ(29) വാഹന പരിശോധനയിൽ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു ഈറോഡ് ശൂരംപ്പട്ടി പൊലീസിന് കൈമാറിയിരുന്നു.
രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാനാണ് ഈറോഡ് പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ഈറോഡ് നഗരത്തിൽ മസാജ് സെന്റർ നടത്തുന്ന ഇർഫാൻ–സോണി ദമ്പതികൾക്ക് പിടിയിലായ ഷരീഫ് ഒരു ലക്ഷം രൂപ കടം കൊടുത്തിരുന്നു. ദമ്പതികൾ 50,000 തിരികെ നൽകി. ബാക്കി പണം വാങ്ങാൻ ഷരീഫും സുഹൃത്തുക്കളായ രണ്ടുപേരും കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഈറോഡിൽ എത്തി.
എന്നാൽ, ദമ്പതികൾ സ്ഥലത്തില്ലായിരുന്നു. ദമ്പതികളുടെ കുടുംബസുഹൃത്തായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ബാഷയെ ഷരീഫും സംഘവും മർദിച്ച് കാറിൽ കയറ്റി പാലക്കാട്ടേക്കു കൊണ്ടുപോയെന്നാണു പരാതി. അവിടെയെത്തിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാനായിരുന്നു ലക്ഷ്യം. എന്നാൽ, വാളയാർ ചെക്പോസ്റ്റിൽ പൊലീസ് പരിശോധനയിൽ പിടിക്കപ്പെട്ടു. അറസ്റ്റിലായ ഷരീഫിനെ ഈറോഡിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുകയാണ്. മറ്റ് പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.