കൊറ്റില്ലത്ത് കൊക്കുകൾ ചത്തൊടുങ്ങുന്നു
Mail This Article
ഷൊർണൂർ∙ കൊക്കുകളുടെ പ്രജനനകാല താവളം എന്ന നിലയ്ക്ക്, പക്ഷി നിരീക്ഷകർ കൊറ്റില്ലമെന്നു വിശേഷിപ്പിക്കുന്ന ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ മരങ്ങളിൽനിന്ന് കൊക്കുകൾ ചത്തു വീഴുന്നു. നൂറുകണക്കിന് വിവിധയിനം കൊക്കുകൾ കൂടുകൂട്ടുന്ന റെയിൽവേ യാർഡിലെ മരങ്ങളിൽനിന്ന് പക്ഷികൾ വീണ് ചാവുന്നത് അസ്വാഭാവികമെന്നാണു വിലയിരുത്തൽ. നീർകാക്ക(കോർമോറാന്റ്), ചെറുമുണ്ടി (ഇന്റർമീഡിയറ്റ് എഗ്രറ്റ്) ഇനത്തിൽപ്പെട്ട കൊക്കുകളെയാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിൽ പക്ഷികൾ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതായി ട്രെയിൻ യാത്രികരും പറയുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൂർത്തിയായ പക്ഷി സർവേയിലാണു 150ൽ പരം കൊറ്റില്ലങ്ങൾ പാലക്കാട്ട് കണ്ടെത്തിയത്. ഇതിൽ പ്രധാന ഇടങ്ങളായിരുന്നു മലമ്പുഴ-കവ,ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡ് പ്രദേശങ്ങൾ. വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് ഹെഡഡ് ഐബിസ് ഇനത്തിൽപെട്ട കൊക്കുകളെ ഷൊർണൂരിൽ കണ്ടെത്തിയിരുന്നു.
വംശനാശ ഭീഷണിയുടെ സാഹചര്യത്തിൽ ഐയുസിഎൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ) റെഡ് ലിസ്റ്റിനോടടുത്ത് അടയാളപ്പെടുത്തിയ കൊറ്റി വിഭാഗമാണിത്. ഇത്തരം അപൂർവ ഇനങ്ങളുടെ ആവാസ കേന്ദ്രങ്ങളിൽ തന്നെ പക്ഷികൾ ചത്തു വീഴുന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് പക്ഷി നിരീക്ഷകർ പറഞ്ഞു.