സമരത്തിനു ബിരിയാണി: എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശം
Mail This Article
പാലക്കാട് ∙ പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ സമരത്തിനു കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം നടത്തി എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ദേശീയ ബാലാവകാശ കമ്മിഷൻ ജില്ലാ കലക്ടറോട് നിർദേശിച്ചു.
കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തണം. എഫ്ഐആറിന്റെ പകർപ്പും കുട്ടികളുടെയും രക്ഷിതാക്കളുടെയും മൊഴിയും മറ്റു രേഖകളും ഉൾപ്പെടെ കമ്മിഷനെ വിവരം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജൂലൈ 26നാണ്, ബിരിയാണി നൽകാമെന്നു പറഞ്ഞു കുട്ടികളെ സ്കൂളിൽ നിന്ന് എസ്എഫ്ഐയുടെ സമരത്തിനു കൊണ്ടുപോയത്. ഉച്ചഭക്ഷണം പോലും നൽകാതെ തിരികെ എത്തിച്ചു.
കുട്ടികൾ എത്തിയില്ലെന്നു സ്കൂളിൽ നിന്നു വിളിച്ചു പറയുമ്പോഴാണു രക്ഷിതാക്കൾ അറിയുന്നത്. പൊലീസ് കേസ് റജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിനു ശ്രമിച്ചെന്നും ആക്ഷേപമുണ്ടായിരുന്നു. സംഭവത്തിൽ 4 എസ്എഫ്ഐ നേതാക്കൾക്കെതിരെ മങ്കര പൊലീസ് കേസെടുത്തു. ഒരു രക്ഷിതാവിന്റെ പരാതിയിലാണു പത്തിരിപ്പാല ഗവ. കോളജ് വിദ്യാർഥികളും എസ്എഫ്ഐ നേതാക്കളുമായ ഷാഫി, മുസ്തഫ, സുമേഷ്, ഗോപിക എന്നിവർക്കെതിരെ കേസെടുത്തത്.