തോട്ടിൻകരയിടിഞ്ഞു വീടിനു ഭീഷണി: സുരക്ഷയൊരുക്കാൻ പദ്ധതി
Mail This Article
ഒറ്റപ്പാലം∙ കണ്ണിയംപുറത്ത് കുത്തിയൊഴുകുന്ന തോടിന്റെ കരയിൽ വീട് അപകട ഭീഷണി നേരിടുന്ന ഭാഗത്തു സുരക്ഷയ്ക്കു താൽക്കാലിക സംവിധാനം ഒരുക്കാൻ മൈനർ ഇറിഗേഷന്റെ പദ്ധതി. സബ് കലക്ടർ ഡി.ധർമലശ്രീയുടെ നിർദേശപ്രകാരം സ്ഥലം സന്ദർശിച്ചാണ് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്.
പാർശ്വഭിത്തി തകർന്ന തോട്ടിൽ അടിയന്തരമായി താൽക്കാലിക സുരക്ഷാ സംവിധാനം ഒരുക്കി വീട് സംരക്ഷിക്കാനാണു നിർദേശം. ഇതിന് ആവശ്യമായ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ടു നഗരസഭയ്ക്കു കത്തു നൽകിയതായി തഹസിൽദാർ സി.എം.അബ്ദുൽ മജീദ് അറിയിച്ചു. കണ്ണിയംപുറം ആലപറമ്പിൽ കെ.എം.വാസുദേവന്റെ (53) വീടിനാണ് അപകടഭീഷണി.
രണ്ടടി കൂടി മണ്ണിടിഞ്ഞാൽ കുടുംബത്തിന്റെ സ്വപ്നവും സമ്പാദ്യവുമായ വീട് അപകടത്തിലാകുമെന്നതും വിഷയത്തിലെ സബ് കലക്‌ടറുടെ ഇടപെടലും കഴിഞ്ഞ ദിവസങ്ങളിൽ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ഇവരുടെ വളപ്പിലെ 3 സെന്റോളം ഭൂമിയാണ് ഒഴുകിപ്പോയത്. വീടിനു പിറകിലൂടെ ഒഴുകുന്ന തോടിന്റെ പാർശ്വഭിത്തി നിരന്തരം ഇടിയുകയാണ്. ഇനി രണ്ടടി കൂടി ഇടിഞ്ഞാൽ വീടിന്റെ അടിത്തറയും കിണറും അപകടത്തിലാകും. ശാശ്വത പരിഹാരം എന്ന നിലയിൽ സംരക്ഷണഭിത്തി നിർമിക്കാൻ വിശദമായ പദ്ധതി ഇറിഗേഷൻ വകുപ്പ് പിന്നീടു തയാറാക്കും.