അരി 1559 കിലോ, ഗോതമ്പ് 231 കിലോ; രേഖകളില്ലാത്ത ധാന്യങ്ങൾ പിടിച്ചെടുത്തു
Mail This Article
മുതലമട ∙ കാമ്പ്രത്ത്ചള്ളയിലെ സ്വകാര്യ സ്ഥാപനത്തിൽ മതിയായ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. കാമ്പ്രത്ത്ചള്ള പള്ളം റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കൃത്യമായ അളവോ, തൂക്കമോ കൂടാതെയും രേഖകൾ ഇല്ലാതെയും സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണു പിടിച്ചെടുത്തത്. 46 ചാക്കുകളിലായി 1559 കിലോഗ്രാം പുഴുക്കലരിയും 365 കിലോഗ്രാം പച്ചരിയും 231 കിലോഗ്രാം ഗോതമ്പുമാണു ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫിസർ എ.എസ്.ബീന, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.ആണ്ടവൻ, കെ.ശിവദാസ് എന്നിവർ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
പിടിച്ചെടുത്ത അരിയും ഗോതമ്പും കലക്ടറുടെ ഉത്തരവ് ലഭിക്കുന്നതു വരെ സപ്ലൈകോയുടെ മുതലമടയിലുള്ള എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിക്കും.പഞ്ചായത്ത് ലൈസൻസ്, എഫ്എസ്എസ്എ ലൈസൻസ് എന്നിവ ഇല്ലാതെയാണു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.
അതിർത്തി പ്രദേശങ്ങൾ വഴി തമിഴ്നാട് റേഷനരി വ്യാപകമായി സംസ്ഥാനത്തേക്കു കടത്തുന്നതായി പരാതികളും മാധ്യമ വാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പാലക്കാട്, ചിറ്റൂർ താലൂക്കുകളിലെ തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും മറ്റു മേഖലകളിലും പരിശോധന നടത്തുന്നതിനായി ജൂലൈ 29 മുതൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു വ്യാപക പരിശോധന നടത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും ജില്ലയിലെ മറ്റു മേഖലകളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്നു സപ്ലൈകോ അധികൃതർ പറഞ്ഞു.