കെ.പി.കേശവമേനോൻ സ്വാതന്ത്ര്യവും ഐക്യകേരളവും യാഥാർഥ്യമാക്കാൻ പ്രയത്നിച്ച നേതാവ്
Mail This Article
പാലക്കാട് ∙ സ്വാതന്ത്ര്യ സമരവുമായും പിന്നീട് ഐക്യകേരളമെന്ന ആശയവുമായും ചേർത്തു വായിക്കാവുന്നവരിൽ പ്രഥമ പരിഗണന അർഹിക്കുന്ന പേരാണ് കെ.പി.കേശവമേനോന്റേത്. ഐക്യകേരളത്തിനു വേണ്ടി ഒരു പ്രസ്ഥാനം തുടങ്ങുന്നതിനെക്കുറിച്ചു സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു ഇദ്ദേഹം. തരൂർ കിഴക്കപ്പൊറ്റയിൽ ജനിച്ച കെ.പി.കേശവമേനോൻ സ്വാതന്ത്ര്യസമര നായകനായും പത്രപ്രവർത്തകനായും എഴുത്തുകാരനായും ശ്രദ്ധിക്കപ്പെട്ടു.
1956 നവംബർ 1ന് കേരളത്തിനു സംസ്ഥാന പദവി ലഭിച്ചത് ഇദ്ദേഹം പ്രസിഡന്റായിരുന്ന ഐക്യകേരള കമ്മിറ്റിയുടെ പ്രയത്ന ഫലമായാണ്. എന്നാൽ, ഗൂഡല്ലൂരും കന്യാകുമാരി ജില്ലയും മംഗലാപുരവും കേരളത്തിൽനിന്ന് കൈവിട്ടുപോയപ്പോൾ അദ്ദേഹം വിലപിച്ചു. ഈ പ്രദേശങ്ങളെല്ലാം ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാവനയിലെ കേരളം. മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരായി, സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ നേതൃസ്ഥാനത്തും ഉണ്ടായിരുന്നു. വിലക്കുണ്ടായിരുന്ന ജാതിയിൽപ്പെട്ടവർക്ക് വഴിനടക്കാനുള്ള അവകാശം കൈവരുന്നതോടെ അയിത്തം തുടച്ചുനീക്കാൻ കഴിയുമെന്ന് അദ്ദേഹം കരുതി.
മരണം മുന്നിൽ കണ്ട ദിനങ്ങൾ
രണ്ടാം ലോകമഹായുദ്ധ കാലത്ത് കെ.പി.കേശവമേനോൻ സിംഗപ്പൂരിലായിരുന്നു. ഇന്ത്യൻ നാഷനൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന്റെ പേരിൽ ജപ്പാൻ സൈന്യം അദ്ദേഹത്തെയും പിടിച്ചു ജയിലിലടച്ചു. ചോദ്യംചെയ്യലിൽ മിലിറ്ററി ഉദ്യോഗസ്ഥൻ കേശവമേനോനു നൽകിയ താക്കീത് കടുത്തതായിരുന്നു– ‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും...! നിന്നെ തൂക്കാം, വെടിവയ്ക്കാം, കഴുത്തുവെട്ടാം.’ മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കംകെടുത്തി. താൽക്കാലികമായി മരണത്തിൽനിന്നു രക്ഷപ്പെട്ട അദ്ദേഹത്തെ ലോക്കപ്പിൽ നിന്നു മിലിറ്ററി ജയിലിലേക്കു മാറ്റി. യുദ്ധകാലത്ത് അനുഭവിച്ച കഠിന യാതനകൾ പലതും ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 1978 നവംബർ 9ന് അന്തരിച്ചു.