ഇരട്ടി പണം നൽകാമെന്നു വാഗ്ദാനം, അഞ്ചു ലക്ഷത്തിനു പകരം കടലാസ്; പൊള്ളാച്ചിയിൽ മലയാളി അറസ്റ്റിൽ
Mail This Article
പൊള്ളാച്ചി ∙ ഇരട്ടി പണം നൽകാമെന്ന വ്യാജേന സൂപ്പർമാർക്കറ്റ് ഉടമയിൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു പകരം കടലാസ് കഷണങ്ങൾ നൽകിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ സ്വദേശി ഷണ്മുഖമാണ് (52) അറസ്റ്റിലായത്. കിണത്തുക്കടവിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഒടയകുളം സ്വദേശി രാജേന്ദ്രൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.
മുൻപരിചയമുള്ള രാജേന്ദ്രനെ ഷണ്മുഖം ഫോണിൽ ബന്ധപ്പെട്ടു തന്റെ കൈവശം കള്ളപ്പണമുണ്ടെന്നും 25,000 രൂപ തന്നാൽ 50,000 തിരികെ തരാമെന്നും അറിയിച്ചു. പണം നൽകിയ രാജേന്ദ്രന് 50,000 രൂപ തിരിച്ചുനൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് അഞ്ചു ലക്ഷം തന്നാൽ ഇരട്ടി നൽകാമെന്ന വാഗ്ദാനം നൽകിയത്. സുഹൃത്തുക്കൾക്കൊപ്പമെത്തി പണം നൽകിയ രാജേന്ദ്രന് ഷണ്മുഖം 10 ലക്ഷം രൂപ അടങ്ങിയ ബാഗ് തിരിച്ചു നൽകി.
എണ്ണി നോക്കാൻ ശ്രമിച്ചപ്പോൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുമെന്നു പറഞ്ഞു ധൃതിയിൽ മടക്കി അയച്ചെന്നു എന്നു പരാതിയിൽ പറയുന്നു. വീട്ടിലെത്തി ബാഗ് തുറന്നപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. തുടർന്നു കിണത്തുക്കടവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽ വച്ചാണ് ഷണ്മുഖത്തിനെ പിടികൂടിയത്. സമാന തട്ടിപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.