കേരളത്തിലേക്കു കടത്താൻ 500 കിലോ ഹഷീഷ് ഓയിൽ വിശാഖപട്ടണത്ത്; കുടുങ്ങിയാൽ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തും കണ്ടുകെട്ടും
Mail This Article
പാലക്കാട് ∙ കേരളത്തിലേക്കു കടത്താൻ വിശാഖപട്ടണം കേന്ദ്രീകരിച്ചു 500 കിലോ ഹഷീഷ് ഒായിൽ സൂക്ഷിച്ചിരിക്കുന്നതായി നർകോട്ടിക്സ് വിഭാഗത്തിനു വിവരം ലഭിച്ചു. പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു കഴിഞ്ഞ ദിവസം 8 കോടി രൂപയുടെ ഹഷീഷ് ഒായിൽ പിടികൂടിയ കേസിന്റെ അന്വേഷണത്തിനിടെ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും(എൻസിബി) എക്സൈസ് നർകോട്ടിക് സ്പെഷൽ സെല്ലിനുമാണു വിവരം ലഭിച്ചത്.
മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കു ഹഷീഷ് കടത്താനുള്ള കൈമാറ്റ കേന്ദ്രമായി കേരളത്തെ ഉപയോഗിക്കുന്നതായി സംശയമുണ്ട്. കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട ഇടുക്കി, എറണാകുളം സ്വദേശികളായ 80 പേർ രണ്ടു സംഘമായി വിശാഖപട്ടണത്തിനു 120 കിലോമീറ്റർ അകലെയുള്ള തൂണി കേന്ദ്രമാക്കി പ്രവർത്തിക്കുന്നു എന്നാണു വിവരം. ഒരു സംഘം കഞ്ചാവ് കൃഷി ചെയ്യുകയും മറ്റുള്ളവർ കഞ്ചാവിൽനിന്നു ഹഷീഷ് നിർമിക്കുകയും ചെയ്യുന്നതായി നർകോട്ടിക്സ് വിഭാഗം അധികൃതർ പറഞ്ഞു.
മാവോയിസ്റ്റ്, നക്സൽ പ്രവർത്തനം ശക്തമായതോടെ ഉപേക്ഷിക്കപ്പെട്ട തൂണിയിലെ വിശാലമായ കൃഷിഭൂമിയിലാണു കഞ്ചാവ് കൃഷിയെന്നാണ് ആന്ധ്ര നർകോട്ടിക് സെല്ലിൽ നിന്നുള്ള വിവരം. കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും കടത്തുന്ന ഹഷീഷ് അവിടെ കിലോയ്ക്കു 2 കോടി ഇന്ത്യൻ രൂപ നിരക്കിൽ വിൽക്കുന്നു എന്നാണ് ഏജൻസികൾക്കുള്ള വിവരം. നെയ്യിനും അച്ചാറിനും ഒപ്പമാണ് ഇതു കടത്തുന്നത്. കഞ്ചാവിൽനിന്ന് ഹഷീഷ് നിർമിക്കുന്നതിൽ വിദഗ്ധരായ ഇടുക്കി സ്വദേശികളാണു നേതൃത്വം നൽകുന്നത്.
ലഹരിവിൽപന: ബന്ധുക്കളുടെ സ്വത്തും കണ്ടുകെട്ടും
ലഹരികടത്തു നിരോധന, നിയന്ത്രണ നിയമത്തിലെ ഭേദഗതിയനുസരിച്ച് എംഡിഎംഎ, ഹഷീഷ് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപന, കടത്ത്, സാമ്പത്തിക സഹായം, ഗൂഢാലോചന എന്നീ കേസുകളിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.100 ഗ്രാം വരെ കൈവശം വച്ചാൽ ഒരു വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും, ഒരു കിലോ വരെയാണെങ്കിൽ 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും, അതിനു മുകളിൽ അളവുണ്ടെങ്കിൽ 20 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണു കുറഞ്ഞ ശിക്ഷ. ഗൂഢാലോചന, സാമ്പത്തിക സഹായം എന്നീ കുറ്റത്തിന് 20 വർഷമാണു കഠിനതടവ്.
കുറ്റം ആവർത്തിച്ചാൽ വധശിക്ഷയാണു നിയമത്തിലെ വ്യവസ്ഥ. ലഹരിക്കടത്തിനു വാഹനം നൽകിയാലും അകമ്പടി നൽകിയാലും കഠിനതടവു വ്യവസ്ഥ ചെയ്യുന്നു. ബാങ്ക് നിക്ഷേപവും വാഹനവും ഉൾപ്പെടെ പ്രതികളുടെ ഭാര്യ, മക്കൾ, രക്ഷിതാക്കൾ എന്നിവർ ആർജിച്ച മുഴുവൻ സമ്പാദ്യവും കണ്ടുകെട്ടും. ഇതു സിവിൽ, ക്രിമിനൽ കോടതിയിൽ ചോദ്യംചെയ്യാനാകില്ല. നർകോട്ടിക് നിയമം കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിൽ മാത്രമേ അപ്പീൽ സ്വീകരിക്കുകയുള്ളൂ. കേസ് അസിസ്റ്റന്റ് കമ്മിഷണർമാർക്ക് മുകളിലുള്ളവരാണ് അന്വേഷിക്കേണ്ടത്.