മുണ്ടൂർ ∙ ഇനിയും ഒരു അപകടം കാണാന്‍ ഇടയാക്കരുതേ എന്നാണു പന്നിയംപാടത്തെ ഈ അമ്മമാരുടെ പ്രാർഥന. കുന്നത്തുവീട്ടിൽ ശുഭ, വസന്തകുമാരി, ദേവകി എന്നിവരുടെ വീടു പന്നിയംപാടം വളവിലാണ്. സ്ഥിരമായി ടാങ്കർ അപകടങ്ങളുണ്ടാകുന്നത് ഇവരുടെ വീടിനു മുന്നിൽത്തന്നെ. ഇവരുടെ കുടുംബത്തിലെ അംഗം ഗുരുവായൂരപ്പന്റെ (30) ജീവൻ പൊലിഞ്ഞതു 10 വർഷം മുൻപു ടാങ്കർ അപകടത്തിലാണ്. ഒരു വിദ്യാർഥിയും ഇതേ സ്ഥലത്തു മരിച്ചിരുന്നു. 24 അപകടം കൺമുന്നിൽ നടന്നതായി ഇവർ ഓർക്കുന്നു. ഒരിക്കൽ പാചക വാതകം ചേർന്നതിനാൽ 2 ദിവസം നന്നേ ബുദ്ധിമുട്ടി.
ജില്ലാ ഭരണകൂടം ഇടപെട്ട് അന്നു ഭക്ഷണം വീട്ടിലെത്തിച്ചു നൽകി. ചിലർ തൽക്കാലത്തേക്കു താമസം മാറ്റി.ദേശീയപാത വികസനത്തിന്റെ ഭാഗമായി പന്നിയംപാടത്തു വീതി കൂട്ടൽ നടക്കുന്നുണ്ട്. വളവിനടുത്ത ഭാഗത്തു പ്രവൃത്തി ലക്ഷ്യം കണ്ടാൽ അപകട പരമ്പരയ്ക്കു അവസാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. അതേസമയം, ഇത്രയും ടാങ്കറുകൾ മറിഞ്ഞിട്ടും ചോർച്ചയോ വൻ ദുരന്തമോ ഉണ്ടാകാതിരുന്നതു ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്നു വീട്ടമ്മയായ ശുഭ പറയുന്നു. വീടിന്റെ അടയാളം ടാങ്കര്‍ അപകടം നടക്കുന്ന ഭാഗം എന്ന പേരിലാണ് അറിയുന്നതെന്നു ശുഭയുടെ മകന്‍ സന്ദീപ് പറഞ്ഞു.