യാത്രക്കാരെ സഹായിച്ച് കെഎസ്ആർടിസിയും പൊലീസും; വ്യവസായ, ചരക്കു ഗതാഗത മേഖലയിൽ വൻ നഷ്ടം
Mail This Article
ഹർത്താൽ ദിനത്തിൽ യാത്രക്കാർ വളരെ കുറവായിരുന്നെങ്കിലും ഉള്ളവർക്കായി സംസ്ഥാനാന്തര ബസ് സർവീസുകൾ വരെ നടത്തി കെഎസ്ആർടിസി. എല്ലാ സർവീസുകൾക്കും പൊലീസ് മതിയായ സംരക്ഷണം നൽകി. കോയമ്പത്തൂർ, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ഗുരുവായൂർ റൂട്ടിലുൾപ്പെടെ 25 സർവീസുകൾ നടത്തി.
പൊള്ളാച്ചിയിൽ പോകാൻ എത്തിയ യാത്രക്കാരെ കോയമ്പത്തൂരിലെത്തിച്ച് അവിടെനിന്നു തമിഴ്നാട് ബസ്സിൽ കയറ്റിവിട്ടു. ഈ രീതിയിൽ എത്തേണ്ട പ്രദേശത്തിന്റെ സമീപത്തെ പ്രധാന ടൗൺ വരെ എത്തിച്ച് കെഎസ്ആർടിസി യാത്രക്കാരെ സഹായിച്ചു. പുറമേ വിവിധ ഡിപ്പോകളിൽ നിന്നായി 115 ട്രിപ്പുകളും പാലക്കാട് വഴി സർവീസ് നടത്തിയെന്നു ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ടി.എ.ഉബൈദ് അറിയിച്ചു.
കർശന സുരക്ഷ
ഹർത്താലിൽ ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെങ്ങും തുടർ പരിശോധന നടത്തി. പാലക്കാട് നഗരത്തിലുൾപ്പെടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതാണു ജില്ലയിൽ സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വ്യവസായ, ചരക്കു ഗതാഗത മേഖലയിൽ വൻ നഷ്ടം
വാളയാർ ∙ ഹർത്താലിൽ കഞ്ചിക്കോട് വ്യവസായ മേഖലയും ചരക്കു ഗതാഗതവും സ്തംഭിച്ചു. ഇതേത്തുടർന്നു വ്യവസായ മേഖലയ്ക്കൊപ്പം സർക്കാരിനും വൻ നഷ്ടം സംഭവിച്ചു. ആയിരക്കണക്കിനു തൊഴിലാളികളെയും ഹർത്താൽ വലച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒട്ടേറെ ലോറികൾ ദേശീയപാതയിൽ പലയിടങ്ങളിലായി നിർത്തിയിടേണ്ടി വന്നു. ഹർത്താൽ അറിയാതെ എത്തിയവരാണു കുടുങ്ങിയത്. വഴിയോര കടകൾ അടഞ്ഞുകിടന്നത് ലോറിക്കാരെ കൂടുതൽ ദുരിതത്തിലാക്കി. വേണ്ടത്ര തൊഴിലാളികൾ എത്താതായതോടെ വ്യവസായ മേഖലയിൽ പല കമ്പനികളുടെയും പ്രവർത്തനം നിർത്തിവച്ചു. ഹർത്താലുകൾ വ്യവസായമേഖലയെ ബാധിക്കരുതെന്ന് വ്യവസായ സംരംഭകർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
അപലപിച്ച് ലോറി ഓണേഴ്സ് ഫെഡറേഷൻ
പാലക്കാട് ∙ ഹൽത്താലിൽ ചരക്കു വാഹനങ്ങൾക്കു നേരെയുള്ള അക്രമം അപലപനീയമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഹർത്താലിൽ ചരക്കു ഗതാഗതത്തിനടക്കം സംരക്ഷണം നൽകുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെടുന്നതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി എം.നന്ദകുമാർ എന്നിവർ ആരോപിച്ചു.