കുറുവട്ടൂർ വിഘ്നേഷ് ചരിഞ്ഞു
Mail This Article
കോട്ടായി ∙ ഉത്സവപ്പറമ്പുകളിൽ ആവേശമായിരുന്ന കുറുവട്ടൂർ വിഘ്നേശ് ചരിഞ്ഞു. അസുഖം ബാധിച്ചു മൂന്നു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനായിരുന്നു. ഇന്നലെ രാവിലെ പാപ്പാന്മാരെത്തിയപ്പോൾ കോട്ടായി കരിയാങ്കോട് മണ്ണാത്തിക്കാട് പറമ്പിൽ ചരിഞ്ഞു കിടക്കുകയായിരുന്നു. രാത്രി എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ശ്രീകൃഷ്ണപുരം തിരുവഴിയോട് മാംഗളത്തിൽ കെ.എസ്.അനന്തമണിയുടേതാണ് ആന. 49 വയസ്സുണ്ട്. കോട്ടായിയിലെയും സമീപ പ്രദേശങ്ങളിലെയും ക്ഷേത്രോത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു വിഘ്നേശ്. 9.30 അടി ഉയരമുള്ള വിഘ്നേശ് ശാന്തപ്രകൃതക്കാരനാണെങ്കിലും ചില സമയത്തു കുസൃതി കാണിക്കും.
സമീപത്തെ പുഴയിലേക്കോ വയലിലേക്കോ ഓടിപ്പോകുന്ന പതിവുണ്ട്. പിന്നീട് ഉടമയെത്തി അനുനയിപ്പിച്ചു കൊണ്ടുവരും. ഉത്സവം അല്ലാത്ത സമയത്തും ആനയെ കോട്ടായിയിലാണു തളയ്ക്കുക. അനന്തമണി കുറച്ചുകാലമായി ഭാര്യവീടായ ചെമ്പൈ ഗ്രാമത്തിലാണു താമസം. മദപ്പാടിനു മുൻപായി ആനയെ കരിയാങ്കോട് സ്വന്തം സ്ഥലത്തു തളച്ചതായിരുന്നു. മണ്ണാർക്കാട് സ്വദേശികളായ ടി.ചന്ദ്രൻ, പി.സുധീഷ് എന്നിവരാണ് പാപ്പാന്മാർ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വാളയാർ കാടിനുള്ളിൽ സംസ്കരിക്കും.